മധ്യേഷ്യയിലെ യുദ്ധം ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇത് വിമാനങ്ങളും യാത്രകളും റദ്ദാക്കുന്നതിലേക്ക് നയിക്കുന്നു. ടൂറിസം സീസണിന്റെ തുടക്കത്തിലുണ്ടായ ഈ തിരിച്ചടി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ മധ്യേഷ്യയില്‍ യുദ്ധം പടരുന്നത് ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിമാനങ്ങള്‍ റദ്ദാക്കിയും നേരത്തെ പ്ലാന്‍ ചെയ്ത യാത്രകള്‍ മാറ്റിവെച്ചും സഞ്ചാരികള്‍ പിന്‍വാങ്ങുന്നതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയില്‍ പ്രതീക്ഷിക്കുന്നത്. യുദ്ധവാര്‍ത്തകള്‍ സഞ്ചാരികളെ ഭയപ്പെടുത്തുകയാണ്. ടൂറിസം സീസണ്‍ തുടങ്ങുന്ന സമയത്തുണ്ടായ ഈ തിരിച്ചടി വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുമെന്നാണ് ആശങ്ക.

യാത്രക്കാര്‍ കുടുങ്ങി, ബുക്കിംഗുകള്‍ നിലച്ചു

നിലവില്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ എത്തിയ സഞ്ചാരികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് ട്രാവല്‍ ഏജന്‍സികള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ദുബായ്, അബുദാബി, ദോഹ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രകളെയും യുദ്ധം ബാധിച്ചിട്ടുണ്ട്. പ്രമുഖ ജര്‍മ്മന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരായ ആള്‍ട്ടൂര്‍സ്, ഡെര്‍ടൂര്‍ എന്നിവര്‍ മാര്‍ച്ച് 7 വരെയുള്ള യുഎഇ, ഒമാന്‍ യാത്രകള്‍ റദ്ദാക്കിക്കഴിഞ്ഞു. മധ്യേഷ്യയില്‍ കുടുങ്ങിപ്പോയവര്‍ക്ക് താമസമടക്കമുള്ള സൗകര്യങ്ങള്‍ കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അവശ്യഘട്ടങ്ങളിലല്ലാതെ ഈ മേഖലയിലേക്ക് സഞ്ചാരികളെ അയക്കില്ലെന്ന് ബ്രിട്ടീഷ് ട്രാവല്‍ അസോസിയേഷനായ എബിടിഎ വ്യക്തമാക്കി. യാത്ര റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കാനോ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാനോ സൗകര്യമുണ്ടാകും.

കോടികളുടെ സാമ്പത്തിക നഷ്ടം

കോവിഡ് പ്രതിസന്ധിക്ക് ശേഷം അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന ടൂറിസം മേഖലയ്ക്കാണ് ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്. യുഎന്‍ ടൂറിസം കണക്കുകള്‍ പ്രകാരം 2025-ല്‍ മാത്രം ഏകദേശം 10 കോടി സഞ്ചാരികളാണ് മധ്യേഷ്യ സന്ദര്‍ശിച്ചത്. ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം യുദ്ധം നീണ്ടുപോയാല്‍ 2026-ല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 11 മുതല്‍ 27 ശതമാനം വരെ കുറവുണ്ടാകാം. ഇത് ഏകദേശം 34 ബില്യണ്‍ മുതല്‍ 56 ബില്യണ്‍ ഡോളര്‍ വരെയുള്ള വരുമാന നഷ്ടത്തിന് കാരണമാകും. എങ്കിലും മേഖലയുടെ അതിജീവന ശേഷിയില്‍ ടൂറിസം രംഗത്തുള്ളവര്‍ക്ക് പ്രതീക്ഷയുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായാല്‍ സഞ്ചാരികള്‍ വേഗത്തില്‍ തിരിച്ചെത്തുമെന്നാണ് ഇവരുടെ വിലയിരുത്തല്‍