കാലാവസ്ഥ വ്യതിയാനമാണ് കല്ലുമ്മക്കായകളുടെ കൂട്ടമരണത്തിന് കാരണമെന്ന് വിദഗ്ധർ പറഞ്ഞു. കടലിലെ പാറകളിലും തീരത്തുമായാണ് കല്ലുമ്മക്കായകൾ അടിഞ്ഞുകൂടിയത്.
വെല്ലിങ്ടൺ: വളരെ ആശങ്ക ഉണർത്തുന്ന കാഴ്ചയാണ് ന്യൂസിലാൻഡിലെ വടക്കൻ കടൽത്തീരത്തുനിന്നും പുറത്തുവരുന്നത്. ഉപ്പുവെള്ളത്തിൽ മാത്രം വളരുന്ന കല്ലുമ്മകായകൾ കൂട്ടത്തോടെ നശിക്കുകയാണ് ഇവിടെ. ഏകദേശം അരലക്ഷത്തോളം കല്ലുമ്മക്കായകളാണ് ന്യൂസിലാൻഡിന്റെ വടക്കുവശത്തുള്ള ദ്വീപിന് സമീപം സ്ഥിതി ചെയ്യുന്ന മൗഗ്നോയി ബ്ലഫ് ബീച്ചിൽ കൂട്ടത്തോടെ അടിഞ്ഞുകൂടിയത്. ഓക്ക്‌ലാൻഡുക്കാരനായ ബ്രാൻഡൻ ഫെർഗ്യൂസൺ എന്നയാളാണ് കടൽത്തീരത്ത് അടിഞ്ഞുകൂടിയ കല്ലുമ്മക്കായകളെ ആദ്യം കണ്ടെത്തിയത്.
കാലാവസ്ഥ വ്യതിയാനമാണ് കല്ലുമ്മക്കായകളുടെ കൂട്ടമരണത്തിന് കാരണമെന്ന് വിദഗ്ധർ പറഞ്ഞു. കടലിലെ പാറകളിലും തീരത്തുമായാണ് കല്ലുമ്മക്കായകൾ അടിഞ്ഞുകൂടിയത്. സമീപ വർഷങ്ങളിൽ ലക്ഷക്കണക്കിന് കക്കകളും കല്ലുമ്മക്കായകളും ഇത്തരത്തിൽ കൂട്ടത്തോടെ നശിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് വൈകാറ്റോ സർവകലാശാലയിലെ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ ക്രിസ് ബാറ്റർഷിൽ പറഞ്ഞു.
വെള്ളത്തിന്റെ താപനിലയും മലിനീകരണവും പതിവിൽനിന്ന് ഉയർന്നതും കല്ലുമ്മക്കായയുടെ തീറ്റയും പുഴയിലെ വെള്ളമൊഴുക്കും വൻതോതിൽ കുറഞ്ഞതുമാകാം കൂട്ടമരണത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കല്ലുമ്മക്കായകൾ ജീവനോടെ വെന്ത് മരിക്കുന്ന ഇത്തരം അവസ്ഥ അസാധാരണമാണെന്നും പ്രൊഫസർ ക്രിസ് ബാറ്റർഷിൽ കൂട്ടിച്ചേർത്തു.