
ബെംഗളൂരു: ഇസ്രായേൽ- പലസ്തീൻ യുദ്ധം തുടങ്ങി വച്ചത് ഹമാസ് ആണെന്നും ബന്ദികളാക്കിയ പൗരൻമാരെ മോചിപ്പിക്കാതെ ചർച്ചയില്ലെന്നും ദക്ഷിണേന്ത്യയിലെ ഇസ്രായേലി കോൺസുൽ ജനറൽ ടാമി ബെൻഹെയിം. ബന്ദികളാക്കിയ എല്ലാ പൗരൻമാരും സുരക്ഷിതരെന്ന് ഉറപ്പ് വരുത്താതെ ഇസ്രായേൽ ഒരു ചർച്ചയ്ക്കുമില്ല. നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് ആർക്കും ഗുരുതരമായ രീതിയിൽ പരിക്കേറ്റതായി ഇസ്രായേലി എംബസിക്ക് വിവരം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദിയെന്നും ഇസ്രായേലി കോൺസുൽ ജനറൽ ടാമി ബെൻഹെയിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തെക്കൻ ഇസ്രായേലിൽ നിന്ന് ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചേക്കും. മധ്യ ഇസ്രായേലിൽ ഇപ്പോൾ റെഡ് അലർട്ട് ആണ്. മധ്യ ഇസ്രായേൽ മേഖലകളിൽ റോക്കറ്റാക്രമണം നടക്കുന്നു. ഇസ്രായേലിൽ ഹമാസ് അക്രമവും ഭീകരതയും വിതയ്ക്കുകയാണ്. അവധിദിവസം പ്രാർത്ഥനയ്ക്ക് പോകുന്നവരെയും നോവ സംഗീതോത്സവത്തിൽ പങ്കെടുത്തവരെയും ഹമാസ് കൂട്ടക്കുരുതി നടത്തി. നിരവധി പേരെ ബന്ദികളാക്കിയിരിക്കുകയാണ്. ഇസ്രായേലിൽ മരണസംഖ്യ 700 കടന്നു. 3000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 300 പേരുടെ നില ഗുരുതരമാണ്. നിരവധി സ്ത്രീകളെയും കുട്ടികളെയും ആണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. തെക്കൻ ഇസ്രായേലിലെ എല്ലാ മേഖലകളിലും ഇസ്രായേലി പ്രതിരോധസേന നിയന്ത്രണം വീണ്ടെടുത്തു. എന്നാൽ അത് കൊണ്ട് ഭീഷണി ഒഴിഞ്ഞു എന്നർത്ഥമില്ല. തീവ്രവാദികൾ നുഴഞ്ഞുകയറിയ തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനിയും തീവ്രവാദികൾ പല ഗ്രാമങ്ങളിലും ഒളിച്ചിരിക്കുന്നുണ്ടാവാം. പല തുരങ്കങ്ങളും ഇസ്രായേലി സേന തകർത്തിട്ടുണ്ടെന്നും ടാമി ബെൻഹെയിം പറയുന്നു.
ഇസ്രായേലി ജനങ്ങളുടെ സുരക്ഷ, ബന്ദികളാക്കപ്പെട്ട ഇസ്രായേലി പൗരന്മാർ മോചിപ്പിക്കപ്പെടണം തുടങ്ങി മൂന്ന് കാര്യങ്ങൾ ഉറപ്പാക്കാതെ ഈ യുദ്ധം അവസാനിക്കില്ല. ഹമാസിന്റെ നട്ടെല്ല് തകർക്കുന്ന ആക്രമണം നടത്തുമെന്നും തിരിച്ചു വരാത്ത വിധം ഹമാസിനെ ഇല്ലാതാക്കുമെന്നും കോൺസുൽ ജനറൽ ടാമി ബെൻഹെയിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam