മോശം കാലാവസ്ഥയും തണുത്ത് മരവിച്ച വെള്ളവും മൂലം അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കുറവായിരുന്നു.
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ തണുത്തുറഞ്ഞ ജലാശയത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്നുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെലികോപ്റ്റർ പൈലറ്റ് ആന്‍ഡ്രു ഹെഫോർഡ്, ജോണ്‍ ലാമ്പെത്ത്, ലെസ്റ്റര്‍ സ്റ്റീവന്‍സ് എന്നിവരാണ് രക്ഷപ്പെട്ടത്. ജലാശയത്തില്‍ നിന്നും രാത്രി നീന്തി കരയിലെത്തിയ മൂവരെയും മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകരെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ഓക്ക്ലാന്‍ഡ് ദ്വീപിനടുത്ത് വച്ച് തിങ്കളാഴ്ചയാണ് ഹെലികോപ്റ്റര്‍ കാണാതായത്. മോശം കാലാവസ്ഥയും തണുത്ത് മരവിച്ച വെള്ളവും മൂലം അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കുറവായിരുന്നു. അഞ്ച് മത്സ്യബന്ധന കപ്പലുകളാണ് രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം ലഭിച്ചവരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. തണുത്ത് മരവിച്ച വെള്ളത്തില്‍ ഉപയോഗിക്കേണ്ട സ്യൂട്ടും അപകടത്തില്‍പ്പെട്ടവര്‍ ധരിച്ചിരുന്നു.