
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ നിർണായക നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അമേരിക്കയ്ക്കും ഇസ്രായേലിനും ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും തുറന്നുനൽകിയിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് നേരെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഈ പ്രസ്താവന നടത്തിയത്. നിലവിൽ തന്ത്ര പ്രധാനമായ ഈ ജലപാത തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
"ഹോർമുസ് കടലിടുക്ക് യഥാർത്ഥത്തിൽ എല്ലാവർക്കുമായി തുറന്നിരിക്കുകയാണ്," എം.എസ്. നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ അരാഗ്‌ചി വ്യക്തമാക്കി. എന്നാൽ, തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് ഈ പാതയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകൾക്കും ടാങ്കറുകൾക്കും ഈ വഴി കടന്നുപോകാൻ അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് സുരക്ഷിതമായി ഈ പാത ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാർഗ് ഐലൻഡിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഭാഗിക ഉപരോധം ഏർപ്പെടുത്തിയത് ആഗോള എണ്ണ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്. തങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വെല്ലുവിളിയുയർത്തുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് ഇറാന്റെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam