
ദുബായ്: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) ഫുജൈറയിലുള്ള എണ്ണ സംഭരണ കേന്ദ്രങ്ങളിൽ വൻ തീപിടുത്തം. അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന യുഎഇയിലെ കേന്ദ്രങ്ങൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഫുജൈറ തുറമുഖത്തെ എണ്ണ സംഭരണ ശാലകളിൽ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശത്രുക്കളുടെ ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ വീണ അവശിഷ്ടങ്ങളിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ഐലൻഡ് വഴിയാണ്. ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിലൂടെ ദ്വീപിലെ ഇറാന്റെ സൈനിക പശ്ചാത്തല സൗകര്യങ്ങൾ അമേരിക്കൻ സേന പൂർണ്ണമായും തകർത്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാലകളും സംഭരണികളും തകർക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിൽ സൈനിക താവളങ്ങളെ മാത്രമാണ് അമേരിക്ക ലക്ഷ്യം വെച്ചിട്ടുള്ളതെങ്കിലും ഇറാന്റെ ഭാഗത്തുനിന്ന് കൂടുതൽ പ്രകോപനമുണ്ടായാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നാണ് അമേരിക്ക പറയുന്നത്.
അതേസമയം സംഘർഷം ആഗോള എണ്ണ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ലോകത്തിലെ ആകെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയത് എണ്ണവില കുതിച്ചുയരാൻ കാരണമായി. പശ്ചിമേഷ്യയിലെ തങ്ങളുടെ സഖ്യകക്ഷികൾക്ക് മേലും പ്രതിസന്ധിയിലാകുന്ന മറ്റ് ലോകരാഷ്ട്രങ്ങൾക്ക് മേലും സമ്മർദ്ദം ചെലുത്തി അമേരിക്കയെ പിന്തിരിപ്പിക്കാനാണ് ടെഹ്‌റാൻ ഈ തന്ത്രം പയറ്റുന്നത്. ഫുജൈറയിലെ ആക്രമണത്തെത്തുടർന്ന് നിലവിൽ അവിടെ നിന്നുള്ള എണ്ണ കയറ്റുമതി ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്. മേഖലയിൽ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam