ഇസ്രായേല്‍ തന്ത്രങ്ങള്‍ അടിപടലം ചീറ്റി; ഇറാന്‍ ഭരിക്കാന്‍ അമേരിക്ക കണ്ടുവെച്ചത് പഴയ നമ്പര്‍ വണ്‍ ശത്രുവിനെ!

Published : May 20, 2026, 04:31 PM IST
Netanyahu Nejad and Trump

Synopsis

യുദ്ധത്തിന്റെ ഒന്നാം ദിവസം ടെഹ്റാനില്‍ നെജാദ് തടവില്‍ കഴിയുന്ന വീടിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. നജാദിനെ മോചിപ്പിക്കാന്‍ നടത്തിയ ആ ആക്രമണം പക്ഷേ, ചീറ്റിപ്പോയി. സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പക്ഷേ, നജാദിനും ഗുരുതരമായ പരിക്കേറ്റു.

അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയുമായാണ് ഇന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറങ്ങിയത്. ഇറാന്‍ യുദ്ധത്തിനുപിന്നിലെ വിചിത്രമായ അണിയറക്കഥകള്‍. ഇസ്രായേല്‍-യുഎസ് സൈനിക-ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അതിലേറ്റവും പ്രധാനം മഹ്മൂദ് അഹമദി നജാദുമായി ബന്ധപ്പെട്ട കാര്യമാണ്. ഇസ്‌ലാമിക ഭരണകൂടത്തെ അട്ടിമറിച്ച് പുതിയ ഇറാന്‍ ഭരണാധികാരിയായി അമേരിക്ക കണ്ടുവെച്ചത് നജാദിനെയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരാണീ നജാദ്? 2005 മുതല്‍ 2013 വരെ ഇറാന്‍ പ്രസിഡന്റ്. ഇസ്രായേലിന്റെയും അമേരിക്കയുടെയും നമ്പര്‍ വണ്‍ ശത്രു. 'ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കണം' എന്ന ആഹ്വാനം ചെയ്ത നേതാവ്. അണുബോംബുണ്ടാക്കണമെന്ന് ശക്തിയായി വാദിച്ച ഭരണാധികാരി. ഇറാന്‍ പ്രക്ഷോഭങ്ങളെ തച്ചുതകര്‍ത്ത പ്രസിഡന്റ്. നാസികള്‍ നടത്തിയ ജൂതവംശഹത്യ (ഹോളോകാസ്റ്റ്) വെറും നുണയെന്നായിരുന്നു നജാദിന്റെ പക്ഷം. തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് നജാദ് രണ്ടാം വട്ടവും പ്രസിഡന്റായതെന്ന് അന്ന് പറഞ്ഞ് നടന്നത് അമേരിക്കയായിരുന്നു.

പണ്ട് ഇങ്ങനെയൊക്കെയാണെങ്കിലും, നജാദ് പിന്നീട് ഇറാന്‍ ഭരണകൂടത്തിന്റെ വിമര്‍ശകനായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള നജാദിന്റെ ശ്രമം മൂന്ന് വട്ടമാണ് ആയത്തുല്ല അലി ഖമനെയി വെട്ടിയത്. ഇസ്രായേലുമായി രഹസ്യബന്ധമുണ്ട് നജാദിനെന്നായിരുന്നു അതിനു പറഞ്ഞ കാരണം. യുദ്ധത്തിനു മുമ്പേ നജാദിനെ വീട്ടു തടങ്കലിലാക്കി. ഇസ്രായേലി ചാരസംഘടനയായ മൊസാദ് വീട്ടുതടങ്കലില്‍വെച്ച് നജാദുമായി സംസാരിച്ച് ഒരു ഡീലുണ്ടാക്കി. ഭരണം വീണാല്‍ പുതിയ പ്രസിഡന്റാവാമെന്ന് നജാദ് സമ്മതിച്ചുവെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.

യുദ്ധത്തിന്റെ ഒന്നാം ദിവസം ടെഹ്റാനില്‍ നെജാദ് തടവില്‍ കഴിയുന്ന വീടിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. നജാദിനെ മോചിപ്പിക്കാന്‍ നടത്തിയ ആ ആക്രമണം പക്ഷേ, ചീറ്റിപ്പോയി. സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പക്ഷേ, നജാദിനും ഗുരുതരമായ പരിക്കേറ്റു. രക്ഷപ്പെട്ടുവെങ്കിലും അതോടെ നജാദ് പിന്‍വാങ്ങി. ഭരണമാറ്റ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങി. അതിനുശേഷം ആരും അദ്ദേഹത്തെ പരസ്യമായി കണ്ടിട്ടില്ല. നിലവിലെ അവസ്ഥയോ ആരോഗ്യസ്ഥിതിയോ ആര്‍ക്കുമറിയില്ല.

അഹമ്മദി നെജാദിന് പാശ്ചാത്യ രാജ്യങ്ങളുമായി നിഗൂഢ ബന്ധമുള്ളതായി ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2019-ല്‍ 'ദി ന്യൂയോര്‍ക്ക് ടൈംസിന്' നല്‍കിയ അഭിമുഖത്തില്‍, നെജാദ് പ്രസിഡന്റ് ട്രംപിനെ പ്രശംസിച്ചിരുന്നു. നെജാദിന്റെ സ്വന്തക്കാരില്‍ ചിലര്‍ ഇസ്രായേലിനായി ചാരപ്പണി നടത്തുന്നുവെന്നും ആരോപണമുണ്ടായിരുന്നു. നെജാദിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് എസ്ഫന്ദിയാര്‍ റഹീം മഷായി 2018-ല്‍ വിചാരണ ചെയ്യപ്പെട്ടു. മൊസാദുമായുള്ള ബന്ധമായിരുന്നു കേസിലെ പ്രധാന വിഷയം. കുറച്ചു വര്‍ഷങ്ങളായി നെജാദ് നടത്തിയ വിദേശയാത്രകളും വിവാദമായിരുന്നു. 2023-ല്‍ അദ്ദേഹം ഗ്വാട്ടിമാല സന്ദര്‍ശിച്ചു. 2024-ലും 2025-ലും ഹംഗറി യാത്ര നടത്തി. ഈ രണ്ട് രാജ്യങ്ങള്‍ക്കും ഇസ്രായേലുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഹംഗറിയില്‍നിന്ന് നജാദ് മടങ്ങിയെത്തിയത്. യുദ്ധം വന്നപ്പോള്‍ നജാദ് പൊതുരംഗത്ത് നിന്ന് വിട്ടുനിന്നു. അദ്ദേഹത്തിന്റെ മൗനം ഇറാന്റെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇറാന്‍ യുദ്ധം: പാളിപ്പോയ തന്ത്രങ്ങള്‍

ഇറാന്റെ ആണവശേഷി പൂര്‍ണ്ണമായി ഇല്ലാതാക്കുക, ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിക്കുക, അവയുടെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കുക, നാവികസേനയെ തകര്‍ക്കുക, ഹിസ്ബുല്ലയെയും ഹമാസിനെയും ഹൂതികളെയും പോലെ സമീപ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്റെ നിഴല്‍ സംഘങ്ങളെ ദുര്‍ബലപ്പെടുത്തുക. ഇറാനെതിരെ യുദ്ധത്തിന് ഒരുങ്ങുമ്പോള്‍ അമേരിക്കയും ഇസ്രായേലും പരസ്യമായി പറഞ്ഞത് ഈ ലക്ഷ്യങ്ങളായിരുന്നു. എന്നാല്‍, ഇരു രാജ്യങ്ങളുടെയും യഥാര്‍ത്ഥ ലക്ഷ്യം ഇതു മാത്രമായിരുന്നില്ല. ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തെ അട്ടിമറിക്കുക, അവിടെ പുതിയ ഭരണകൂടത്തെ സ്ഥാപിക്കുക. ഇതായിരുന്നു തെളിയിച്ചു പറയാതെ ഇരു രാജ്യങ്ങളും കാത്തുവെച്ച യഥാര്‍ത്ഥ ലക്ഷ്യം. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെയും വിമര്‍ശകരെയും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കുക, നിലവിലെ ഭരണകൂടത്തിലെ പ്രമുഖരെ ഒന്നൊഴിയാതെ ഇല്ലാതാക്കുക, യുദ്ധത്തിന്റെ മറവില്‍ ഭരണമാറ്റം നടത്തുക എന്നതായിരുന്നു അതിനുള്ള തന്ത്രം. വെനിസ്വേലയില്‍ ഒറ്റ രാത്രി കൊണ്ട് അമേരിക്ക നടത്തിയ അട്ടിമറിയുടെ വിജയമായിരുന്നു അതിനുള്ള പ്രചോദനം. വെനിസ്വേലയായിരുന്നു പ്രസിഡന്റ് ട്രംപിനു മുന്നിലുള്ള മാതൃക.

ഇറാനെതിരായ യുദ്ധം മൂന്ന് ഘട്ടമായാണ് ഇസ്രായേലും യുഎസും പ്ലാന്‍ ചെയ്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. അമേരിക്കയും ഇസ്രായേലും കൂടി വ്യോമാക്രമണങ്ങള്‍ ആരംഭിക്കുക. ഇറാന്റെ പരമോന്നത നേതാക്കളെ വധിക്കുക, ഇറാന്‍ സേനയ്ക്കെതിരെ പോരാടാന്‍ കുര്‍ദുകളെ ഇറക്കുക. ഇതായിരുന്നു ആദ്യ ഘട്ടം.

മൊസാദിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വിമര്‍ശകരെയും ഭരണകൂടത്തിനെതിരായ പ്രക്ഷോഭകരെയും തെരുവിലിറക്കുക, കുര്‍ദുകളുടെ ആക്രമണത്തിനൊപ്പം, രാഷ്്രടീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക, രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുക. ഇതായിരുന്നു രണ്ടാം ഘട്ടം.

ആക്രമണം കടുപ്പിക്കുക, സാമ്പത്തിക നഷ്ടങ്ങള്‍ വരുത്തുക, രാഷ്ട്രീയ സമ്മര്‍ദ്ദം കൂട്ടുക, വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക, ഭരണകൂടം തകരുന്ന ഈ സമയത്ത് പുതിയ ഭരണകൂടത്തെ അധികാരത്തിലേറ്റുക. ആ ഭരണകൂടത്തെ ഉപയോഗിച്ച് ഇറാന്റെ നിയന്ത്രണം പിടിക്കുക. ഇതായിരുന്നു മൂന്നാം ഘട്ട തന്ത്രം.

ആദ്യ ഘട്ട പദ്ധതികള്‍ പ്ലാനിലുള്ളത് പോലെ നടന്നു. വ്യോമാക്രമണങ്ങള്‍, പരമോന്നത നേതാവിന്റെ വധം, ഉന്നത ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങള്‍ എല്ലാം നടന്നു. എന്നാല്‍, കുര്‍ദുകളെ രംഗത്തിറക്കാന്‍ കഴിഞ്ഞില്ല. പ്രക്ഷോഭകരെ തെരുവിലിറക്കാനോ സര്‍ക്കാര്‍ വിരുദ്ധ തരംഗം ഉണ്ടാക്കാനോ കഴിഞ്ഞില്ല. പദ്ധതിയിലെ ബാക്കി ഭാഗങ്ങള്‍ ചീറ്റിപ്പോയി.

ഇറാന്റെ ശേഷിയെ വിലകുറച്ചു കണ്ടതും തങ്ങളുടെ കഴിവിനെ പെരുപ്പിച്ചു കണ്ടതും മാത്രമല്ല അവര്‍ക്ക് വിനയായത്. ഇറാനെതിരായി നടന്ന ആക്രമണത്തിന്റെ ആഘാതങ്ങള്‍ സര്‍ക്കാറിനെ മാത്രമല്ല, അവിടെ താമസിക്കുന്ന പ്രക്ഷോഭകരെയും സാരമായി ബാധിച്ചു. രാജ്യം ഒറ്റക്കെട്ടായി യുദ്ധത്തിനെതിരെ രംഗത്തുവന്നു. തെരുവുകളില്‍ കനത്ത ജാഗ്രത പുലര്‍ത്തിയ ഇറാന്‍ സൈന്യം പ്രക്ഷോഭസാധ്യത ഇല്ലാതാക്കി. നേരത്തെ തയ്യാറാക്കിയ നാല് തട്ടുകളിലുള്ള ഇറാന്റെ പ്രതിരോധ പദ്ധതിക്ക് ഈ സാധ്യതകളെ അതിജീവിക്കാന്‍ കഴിഞ്ഞു. ഹോര്‍മുസ് അടച്ചിട്ടതും ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങളും എല്ലാ പദ്ധതികളെയും തകര്‍ത്തു കളയുകയായിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

30 വര്‍ഷം മുമ്പ് യുഎസ് വിമാനങ്ങള്‍ വെടിവെച്ചിട്ടു, 94 വയസ്സുള്ള മുന്‍ ക്യൂബന്‍ പ്രസിഡന്റിനെ പൂട്ടാന്‍ ട്രംപ് ഭരണകൂടം
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍: യാഥാർത്ഥ്യമാക്കാൻ തിടുക്കം കൂട്ടി യുകെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍