ന്യൂയോർക്ക് രാഷ്ട്രീയത്തിൽ മാംദാനി തരംഗം; പരമ്പരാഗത ഡെമോക്രാറ്റുകളെ അട്ടിമറിച്ച് സോഷ്യലിസ്റ്റുകളുടെ പടയോട്ടം

Published : Jun 24, 2026, 04:41 PM IST
Zohran Mamdani

Synopsis

ന്യൂയോർക്കിലെ ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തെരഞ്ഞെടുപ്പിൽ സോഹ്‌റാൻ മാംദാനി എന്ന പുതിയ പവർ ബ്രോക്കറുടെ ഉദയം. മാംദാനിയുടെ പിന്തുണയോടെ മത്സരിച്ച സോഷ്യലിസ്റ്റ് സ്ഥാനാർത്ഥികൾ വിജയിച്ചതോടെ, പാർട്ടിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള നേതാക്കൾക്ക് തിരിച്ചടിയേറ്റു. ഈ അപ്രതീക്ഷിത വിജയം ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ന്യൂയോർക്ക്: യുഎസ് രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ ന്യൂയോർക്കിലെ ഡെമോക്രാറ്റിക് പാർട്ടിയിൽ വൻ അഴിച്ചുപണികൾക്ക് വഴിതുറന്ന് പ്രൈമറി തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത്. പതിറ്റാണ്ടുകളായി പാർട്ടിയെ നിയന്ത്രിച്ചിരുന്ന പ്രമുഖ നേതാക്കളെ നിഷ്പ്രഭരാക്കിക്കൊണ്ട് സോഹ്‌റാൻ മാംദാനി എന്ന പുതിയ പവർ ബ്രോക്കറുടെ ഉദയത്തിനാണ് ന്യൂയോർക്ക് സിറ്റി സാക്ഷ്യം വഹിക്കുന്നത്. മാംദാനിയുടെ പിന്തുണയോടെ മത്സരിച്ച മൂന്ന് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥികളും വൻ വിജയം നേടിയതോടെ ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസിന് തന്റെ രണ്ട് സിറ്റിംഗ് അംഗങ്ങളെയാണ് നഷ്ടമായത്.

നിശബ്ദമായി എസ്പയ്യറ്റ് ക്യാമ്പ്; ഇളകിമറിഞ്ഞ് മാംദാനി പാർട്ടി

വാഷിംഗ്ടണിൽ എത്താനായി 20 വർഷവും കോൺഗ്രസിൽ തുടരാൻ മറ്റൊരു 10 വർഷവും ചിലവഴിച്ച പ്രമുഖ നേതാവ് അഡ്രിയാനോ എസ്പയ്യറ്റിന്റെ പ്രൈമറി നൈറ്റ് പാർട്ടി ഓഫീസ് ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയായിരുന്നു. തന്റെ പരാജയ സമ്മത പ്രസംഗം നടത്താൻ എത്തിയ അദ്ദേഹം 10 മിനിറ്റിൽ താഴെ സമയം കൊണ്ട് അവിടെനിന്നും മടങ്ങി.

എന്നാൽ ഇതിന് മൂന്ന് മൈൽ അകലെ മറ്റൊരു യഥാർത്ഥ വിജയാഘോഷം നടക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തി മേയർ സ്ഥാനത്തെത്തി രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ച സോഹ്‌റാൻ മാംദാനി, തന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് അടുത്ത് പോലും എത്താൻ സാധ്യതയില്ലാത്ത സ്ഥാനാർത്ഥികളോടൊപ്പം വിജയം ആഘോഷിക്കുകയായിരുന്നു അവിടെ.

"കഴിഞ്ഞ ജൂണിൽ നടന്നത് ഒരു അപ്രതീക്ഷിത സംഭവം (anomaly) മാത്രമല്ലെന്ന് ഞങ്ങൾ തെളിയിക്കുകയാണ്. അത് അവസാനമായിരുന്നില്ല, തുടക്കമായിരുന്നു." എന്നാണ് സോഹ്‌റാൻ മാംദാനി പ്രതകിരച്ചത്.

"വിപ്ലവം മാംദാനിയുടെ നിബന്ധനകളിൽ"

മാംദാനിയുടെ ഈ വളർച്ചയും അദ്ദേഹത്തിന്റെ കടുത്ത നിലപാടുകളും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങളാണ് ഉണ്ടാക്കുന്നത്. സഖ്യം എന്നത് മാംദാനിയുടെ സ്വന്തം നിബന്ധനകളിൽ മാത്രമാണെന്നും, അദ്ദേഹം തങ്ങളെ വഞ്ചിച്ചുവെന്നുമാണ് പല സിറ്റി കൗൺസിൽ അംഗങ്ങളും ആരോപിക്കുന്നത്.

വിദ്വേഷ ട്വീറ്റുകളുടെ ചരിത്രമുള്ള, ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തെ അനുകൂലിച്ച റാലിയിൽ പങ്കെടുത്ത ആവില ഷെവലിയറെപ്പോലുള്ള ഒരു മുൻ കാമ്പെയ്ൻ വോളന്റിയറെയാണ് കോൺഗ്രഷണൽ ഹിസ്പാനിക് കോക്കസിന്റെ ചെയർമാനെ മറികടന്ന് മാംദാനി കോൺഗ്രസിലേക്ക് നയിച്ചത്. മാംദാനിയുടെ സ്ഥാനാർത്ഥികൾ വിജയം വരിച്ചതോടെ, ബന്ധങ്ങൾ വീണ്ടെടുക്കാൻ മേയർ ശ്രമിക്കുമോ അതോ ആളുകൾ ഇനി അദ്ദേഹത്തിന്റെ അടുത്തേക്ക് വരണമോ എന്ന ചോദ്യത്തിന് മാംദാനിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അന്ന ബാർ നൽകിയ മറുപടി ഒരു ചെറിയ സ്മൈലി ടെക്സ്റ്റ് സന്ദേശമായിരുന്നു.

 വെലാസ്ക്വസും ഗോൾഡ്മാനും കടുത്ത അമർഷത്തിൽ

മുമ്പ് മാംദാനിയെ പിന്തുണച്ചിരുന്ന പ്രതിനിധി നിദിയ വെലാസ്ക്വസ് ഇപ്പോൾ കടുത്ത ദേഷ്യത്തിലാണ്. സർക്കാരുകളുടെ വിവിധ തലങ്ങളിൽ നല്ല ബന്ധം പുലർത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിൽ മാംദാനിക്ക് തന്ത്രപരമായ വിവേചനപ്പിഴവ് സംഭവിച്ചതായി അവർ കുറ്റപ്പെടുത്തുന്നു. തന്റെ പിന്തുണയുള്ള റെയ്നോസോയ്ക്കെതിരെ മാംദാനി രഹസ്യമായി ക്ലെയർ വാൽഡെസിനെ പിന്തുണച്ചതിനെ തുടർന്ന് വെലാസ്ക്വസ് മാംദാനിയുമായുള്ള അത്താഴവിരുന്ന് പോലും റദ്ദാക്കിയിരുന്നു.

പ്രതിനിധി ഡാൻ ഗോൾഡ്മാനാകട്ടെ, മാംദാനിക്ക് ഭരണം നടത്തുന്നതിനേക്കാൾ താല്പര്യം മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയത്തിലാണെന്നും ജൂത വോട്ടർമാർക്കിടയിൽ അദ്ദേഹം കടുത്ത വിഷലിപ്തമായ അന്തരീക്ഷമാണ് ഉണ്ടാക്കുന്നതെന്നും ആരോപിച്ചു. അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റിയെ (AIPAC) മാംദാനി "രാക്ഷസന്മാർ" എന്ന് വിശേഷിപ്പിച്ചത് യഹൂദവിരുദ്ധ പരാമർശമായിട്ടാണ് വിലയിരുത്തപ്പെട്ടത്.

വരുംദിനങ്ങൾ പ്രവചനാതീതം

ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസും മാംദാനിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മത്സരങ്ങൾ വ്യക്തിപരമായി വഷളായെന്നും ഇനി കൂടുതൽ വൃത്തിയുള്ള രീതിയിൽ തിരഞ്ഞെടുപ്പുകൾ നേരിടാൻ പഠിക്കണമെന്നുമാണ് വർക്കിംഗ് ഫാമിലീസ് പാർട്ടിയുടെ (WFP) സ്റ്റേറ്റ് ഡയറക്ടർ ജാസ്മിൻ ഗ്രിപ്പർ പ്രതികരിച്ചത്.

വിമർശനങ്ങൾ ഒരു വശത്ത് ശക്തമാകുമ്പോഴും, തങ്ങളുടേത് ശതകോടീശ്വരന്മാർ പണം നൽകുന്ന രാഷ്ട്രീയമല്ലെന്നും സാധാരണക്കാരുടെ ആവശ്യങ്ങൾക്കൊപ്പമുള്ള മുന്നേറ്റമാണെന്നുമാണ് മാംദാനി ക്യാമ്പ് വ്യക്തമാക്കുന്നത്. എന്തായാലും ഈ പ്രൈമറി തെരഞ്ഞെടുപ്പ് ഫലങ്ങൾ ന്യൂയോർക്ക് രാഷ്ട്രീയത്തെ വരും നാളുകളിൽ കൂടുതൽ പ്രവചനാതീതമാക്കുമെന്നുറപ്പാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് ഇനിയും വിമാനയാത്രാ നിരക്ക് കുതിച്ചുയരുമോ? ഇന്ധനവില വര്‍ധനയും ആഗോള പ്രതിസന്ധിയും കാരണമാകാമെന്ന് റിപ്പോർട്ട്
സ്രാവിന്റെ ആക്രമണത്തില്‍ കൈ പോയി; തുടരെത്തുടരെ ശസ്ത്രക്രിയകള്‍; ഒരാഴ്ചത്തെ കോമയ്ക്ക് ശേഷം ഉണര്‍ന്ന് യുവതി