
ദില്ലി: മനുഷ്യാവകാശത്തിൻറെ കാര്യത്തിൽ അമേരിക്കയുടെ അവകാശവാദം തള്ളി ഇന്ത്യൻ ഏജൻസിയുടെ റിപ്പോർട്ട്. അമേരിക്കയിൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നു. വർണ്ണവിവേചനം രാഷ്ട്രീയപാർട്ടികളിലും പ്രകടമാണെന്നും റിപ്പോർട്ട് പറയുന്നു. ഹിന്ദുക്കൾ ഉൾപ്പടെ ന്യൂനപക്ഷങ്ങളെ സർക്കാർ സംവിധാനങ്ങളും ലക്ഷ്യം വയ്ക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അമേരിക്കൻ അവകാശവാദം പൊള്ളയാണെന്നും റിപ്പോർട്ടിലുണ്ട്. സെൻറർ ഫോർ ഡമോക്രസി പ്ളൂറലിസം ആൻറ് ഹ്യൂമൻ റൈറ്റ്സിൻറേതാണ് റിപ്പോർട്ട്.
വര്‍ണ്ണവിവേചനം രാഷ്ട്രീയ പാര്‍ട്ടികളില്‍ പോലും പ്രകടമാണെന്നും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡില്‍ മനുഷ്യ ജീവന് വില നല്‍കിയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സമത്വത്തിന്‍റെ അന്തരീക്ഷമില്ലെന്നും അമേരിക്കയില്‍ വര്‍ണ്ണ വിവേചനം ആഴത്തില്‍ വേരോടിയിരിക്കുകയാണന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. കറുത്ത വര്‍ഗക്കാര്‍ കൊടിയ പീഡനമാണ് ഇപ്പോഴും നേരിടുന്നത്. ജുഡീഷ്യറി, അക്കാദമിക് രംഗം, ബ്യൂറോക്രസി, രാഷ്ട്രീയം അങ്ങനെ സമസ്ത മേഖലകളിലും അവഗണന.ഹിന്ദു, സിഖ്, ജൈന വിഭാഗങ്ങളും മാറ്റി നിര്‍ത്തപ്പെടുന്നു. ദാരിദ്ര്യം പ്രകടമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരകളാകുന്നു. 7 മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 48 ശതമാനം അതിക്രമത്തിന് ഇരകളാകുന്നു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗ വിവേചനം സമാനതകളില്ലാത്തതാണ്. സമാന ജോലിക്ക് പുരുഷന്മാരേക്കാള്‍ തുച്ഛമായ തുകയാണ് സ്ത്രീളുടെ ശമ്പളം. ആഗോള സമ്പദ് വ്യവസ്ഥയില്‍ പിടിമുറുക്കാനാണ് ഐഎംഎഫ്, ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളുമായി മുന്‍പോട്ട് പോകുന്നത്. ജനജീവിതത്തിന് ഒരു വിലയും കല്‍പിക്കുന്നില്ല എന്നതിന്‍റെ തെളിവാണ് കൊവിഡ് മരണം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ പോയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വര്‍ണ്ണ വിവേചനം അവസാനിപ്പിക്കാനും, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം വിലയിരുത്താനും ജുഡീഷ്യല്‍ കമ്മീഷന്‍, തെരഞ്ഞെടുപ്പ് അട്ടിമറി തടയാന്‍ എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്,അമേരിക്കയുടെ യഥാര്‍ത്ഥ ചിത്രം ലോകത്തോട് വിളിച്ചു പറയാന്‍ സ്വതന്ത്ര മാധ്യമ സംവിധാനം തുടങ്ങിയ ശുപാര്‍ശകളുമായാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. കൊവിഡിലടക്കം ഇന്ത്യയിലെ സാഹചര്യങ്ങളെ മോശമായി ചിത്രീകരിക്കുന്ന പല റിപ്പോര്‍ട്ടുകളും അമേരിക്ക അവതരിപ്പിക്കുന്നതിനിടെയാണ് കടുത്ത വിമര്‍ശനവുമായി ഇന്ത്യന്‍ മനുഷ്യാവകാശ സംഘടന അമേരിക്കക്കതിരായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam