'ഗോമൂത്രം കുടിക്കുന്നവര്‍'; ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ പാക് മന്ത്രിക്കെതിരെ ഇമ്രാന്‍റെ പാര്‍ട്ടി

By Web TeamFirst Published Mar 5, 2019, 11:33 AM IST
Highlights

പാക് പതാകയില്‍ ഹരിതവര്‍ണം മാത്രമല്ലെന്ന് പറഞ്ഞാണ് ധനകാര്യമന്ത്രി അസദ് ഉമര്‍ ഫയ്യാസുലിന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ചത്. പതാകയിലെ വെള്ള നിറം ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ്

ലാഹോര്‍: ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ സ്വന്തം പാര്‍ട്ടിയിലെ നേതാവും പഞ്ചാബിലെ സാംസ്കാരിക മന്ത്രിയുമായ ഫയ്യാസുല്‍ ഹസനെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം ഫയ്യാസുലിന്‍റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നു.

കഴിഞ്ഞ മാസം ഒരു വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ഹിന്ദുക്കളെ പശുമൂത്രം കുടിക്കുന്നവര്‍ എന്ന് ഫയ്യാസുല്‍ വിശേഷിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. നമ്മള്‍ മുസ്ലിമുകളാണ്, നമുക്ക് ഒരു കൊടിയുണ്ട്. മൗലാ ആലിയയുടെ വീരത്വത്തിന്‍റെയും ഹസ്രത് ഉമറിന്‍റെ ശൂരത്വത്തിന്‍റെയും പതാകയാണത്.

നിങ്ങളുടെ കെെയില്‍ ഒരു പതാകയുമില്ല. ഞങ്ങളെക്കാള്‍ ഏഴുവട്ടം മികച്ചവരാണെന്ന അബദ്ധവിശ്വാസത്തിന്‍റെ ആവശ്യമില്ല. ഞങ്ങള്‍ക്കുള്ളത് ഒരിക്കലും നിങ്ങള്‍ക്കുണ്ടാവില്ല. നിങ്ങള്‍ വിഗ്രഹാരാധകരാണ് എന്നാണ് പാക് മന്ത്രി പറഞ്ഞത്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് മന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദമായി മാറിയിരുന്നു.

ന്യുനപക്ഷങ്ങള്‍ക്കെതിരായ പ്രസ്താവന അപലപിച്ച് പാകിസ്ഥാനിലെ മനുഷ്യവകാശ വകുപ്പ് മന്ത്രി ഷെറെന്‍ മസാരി രംഗത്തെത്തി. ഒരാള്‍ക്കും മറ്റെരാളുടെ മതത്തെ ആക്രമിക്കാന്‍ അധികാരമില്ല. രാജ്യത്തിനായി ഒരുപാട് ത്യജിച്ചവരാണ് നമ്മുടെ ഹിന്ദു പൗരന്മാര്‍. ബഹുമാനത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശമാണ് നമ്മുടെ പ്രധാനമന്ത്രി നല്‍കുന്നത്.

മതം പറഞ്ഞ് വിദ്വേഷം വളര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും മസാരി പറഞ്ഞു. ഫയ്യാസുലിനെതിരെ നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്‍റെ രാഷ്ട്രീയകാര്യ വിഷയങ്ങള്‍ കെെകാര്യം ചെയ്യുന്ന സ്പെഷ്യല്‍ അസിസ്റ്റന്‍റ് നയീമുള്‍ ഹഖും ആവശ്യപ്പെട്ടു. ഇങ്ങനെ വിവേകരഹിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ വച്ചുപൊറുപ്പിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാക് പതാകയില്‍ ഹരിതവര്‍ണം മാത്രമല്ലെന്ന് പറഞ്ഞാണ് ധനകാര്യമന്ത്രി അസദ് ഉമര്‍ ഫയ്യാസുലിന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ചത്. പതാകയിലെ വെള്ള നിറം ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ്. അവരും ഈ രാജ്യത്തിന്‍റെ ഭാഗമാണ്. ഖ്വയ്ദേ അസമിന്‍റെ പോരാട്ടം വിവേചനം അവസാനിപ്പിക്കാന്‍ ആയിരുന്നെന്നും അസദ് ഉമര്‍ പറഞ്ഞു. 

click me!