
ഇസ്ലാമാബാദ്: വിരമിച്ച കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ തന്നെ "പ്ലേബോയ്" എന്ന് വിളിച്ചതായി ആരോപിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കഴിഞ്ഞ വർഷം അവിശ്വാസ പ്രമേയത്തിലൂടെ തന്നെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുന്നതിന് മുമ്പുള്ള കൂടിക്കാഴ്ചയിൽ കരസേനാ മേധാവി ഇത്തരത്തിൽ പരാമർശം നടത്തിയെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. തന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന അശ്ലീല ഓഡിയോ ക്ലിപ്പുകളെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.
"വൃത്തികെട്ട ഓഡിയോകളിലൂടെയും വീഡിയോകളിലൂടെയും നമ്മൾ യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത്". ഇമ്രാൻ ഖാൻ ചോദിച്ചു. അത്തരം ഓഡിയോകൾ റെക്കോർഡുചെയ്യുന്നതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഇമ്രാൻ ഖാന്റേതെന്ന് കരുതുന്ന മൂന്ന് ഓഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞയിടെ ചോർന്നത്. ഈ ഓഡിയോ ക്ലിപ്പുകൾ യഥാർത്ഥമാണെന്നും ഇമ്രാൻഖാന്റെ വീഡിയോ ക്ലിപ്പുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും ആഭ്യന്തര മന്ത്രി റാണ സനാഉല്ല അവകാശപ്പെട്ടിരുന്നു.
"2022 ഓഗസ്റ്റിൽ ജനറൽ ബജ്‌വയുമായുള്ള ഒരു മീറ്റിംഗിൽ, എന്റെ പാർട്ടിക്കാരുടെ ഓഡിയോകളും വീഡിയോകളും തന്റെ പക്കലുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ ഒരു 'പ്ലേബോയ്' ആണെന്നും അദ്ദേഹം എന്നെ ഓർമ്മിപ്പിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അതെ ഞാൻ അങ്ങനെ ആയിരുന്നു. ഞാനൊരു മാലാഖയാണെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല,” ഖാൻ പറഞ്ഞു, തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബജ്‌വ നേരത്തെ തീരുമാനിച്ചതായി താൻ സംശയിക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അദ്ദേഹം തന്ത്രപൂർവ്വം ഡബിൾ ഗെയിം കളിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കുകയായിരുന്നു ലക്ഷ്യം. ബജ്വ പിന്നിൽ നിന്ന് തന്നെ കുത്തുകയായിരുന്നെന്നും ഖാൻ പറഞ്ഞു. ജനറൽ ബജ്വയ്ക്ക് കാലാവധി നീട്ടി നൽകിയതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ജനറൽ ബജ്വയ്ക്ക് കാലാവധി നീട്ടിനൽകിയത് എന്റെ വലിയ തെറ്റാണ്. കാലാവധി നീട്ടിയതിന് ശേഷം ബജ്‌വ തന്റെ 'യഥാർത്ഥ നിറം' കാണിക്കാൻ തുടങ്ങി, ഒടുവിൽ എന്റെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തി" ഇമ്രാൻ ഖാൻ ആഞ്ഞടിച്ചു.
Read Also: 'കോടികളൊഴുക്കി രാഹുലിന്റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു; തുറന്നടിച്ച് പ്രിയങ്കാ ഗാന്ധി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam