
ഇസ്ലാമാബാദ്: പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ദൗത്യം വൻ വിജയമായിരുന്നെന്ന് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൗറീൻ നിയാസി. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ വിജയം മറച്ചുവെയ്ക്കാൻ പാകിസ്ഥാൻ സൈന്യം വ്യാജകഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നും അവർ വെളിപ്പെടുത്തി.
പാകിസ്ഥാൻ ജനറൽമാരും സൈന്യത്തിന്റെ നേതൃത്വത്തിലുള്ളവരും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് പോലെയല്ല നാലുദിവസം നീണ്ടുനിന്ന ഇന്ത്യ-പാക് സംഘർഷം നീണ്ടുനിന്നത്. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വൻ വിജയമായിരുന്നു. പക്ഷേ, പാകിസ്ഥാൻ സൈന്യം അത് മറച്ചുവെയ്ക്കാനാണ് ശ്രമിച്ചതെന്നും നൗറീൻ നിയാസി ഒരു അഭിമുഖത്തിൽ പറഞ്ഞു. സംഘർഷം കൂടുതൽ വഷളാകാതെയിരിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടൽ നടത്തിയെന്നും ഇതുകാരണം കൂടുതൽ നാണംകെടാതെ സംഘർഷത്തിൽനിന്ന് പിന്മാറാൻ പാക് സൈന്യത്തിനായെന്നും ട്രംപ് പാക് സൈന്യത്തിന്റെ മുഖം രക്ഷിച്ചെന്നും നൗറീൻ നിയാസി ആരോപിച്ചു.
അതേസമയം, നൗറീൻ നിയാസിയുടെ പ്രസ്താവന പാകിസ്ഥാനിൽ വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. നിയാസിയുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാനിലെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി ഇവർക്ക് സമൻസ് അയച്ചു. പാക് സർക്കാരിനെയും സൈന്യത്തെയും സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഏജൻസി നോട്ടീസ് നൽകിയിരിക്കുന്നത്. പാകിസ്ഥാനിലെ ഭരണകക്ഷിയായ പിഎംഎൽഎനും നൗറീൻ നിയാസിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam