
ദില്ലി: കൊവിഡ് 19 നെ കുറിച്ച് പറയാന്‍ തങ്ങളുടെ രാജ്യത്തിന്റെ പേര് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നേരിട്ട് വിളിച്ചാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈന വൈറസ് എന്ന് പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യ അങ്ങനെ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെങ്കിലും ഉത്ഭവം ചൈനയാണെന്നതിന് തെളിവില്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ വാദിക്കുന്നത്. ചൈനീസ് വൈറസ് എന്ന് പ്രയോഗിക്കാതിരിക്കാന്‍ ചൈന ലോകം മുഴുവന്‍ ക്യാംപയിന്‍ നടത്തുകയാണ്.
''ചൈനീസ് വൈറസ് എന്ന് മുദ്രകുത്തുന്നത് അപമാനമുണ്ടാക്കുന്നതാണ്. അത് അംഗീകരിക്കാനാകില്ല. ഇത്തരം ഇടുങ്ങിയ ചിന്താഗതികളെ ഇന്ത്യ എതിര്‍ക്കുമെന്നാണ് കരുതുന്നത്'' - ചൈനീസ് വിദേശകാര്യമന്ത്രി ഫോണിലൂടെ പറഞ്ഞു. അതേസമയം കൊവിഡിനെ തുരത്താന്‍ ഇന്ത്യക്ക് കഴിയുമെന്നും ഇതിനായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും ചൈന അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അത്തരമൊരു പരാമര്‍ശം നടത്തിയതിനെ ചൈന ശക്തമായി എതിര്‍ത്തിരുന്നു. അമേരിക്കയിലെ ചിലര്‍ കൊവിഡ് വൈറസുമായി ബന്ധപ്പെടുത്തി ചൈനയെ പരാമര്‍ശിക്കുന്നുണ്ട്. ചൈനയിലെ ജനങ്ങളും ഇതിനെതിരാണ്. ഏതൊരു രാജ്യത്തെയോ പ്രദേശത്തെയോ വൈറസുമായി ബന്ധപ്പെടുത്തി പറയുന്നതിനെതിരെ ലോകാരോഗ്യസംഘടന അടക്കം രംഗത്തെത്തിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷ്വാങ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam