
ദില്ലി: അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന നിർദ്ദേശം വച്ച് ചൈന. ഇരുരാജ്യങ്ങളും തമ്മില്‍ പരസ്‍പരം ഭീഷണിയില്ലെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി പറഞ്ഞു. യുദ്ധ സജ്ജമായിരിക്കണമെന്ന് ചൈനീസ് പീപ്പിൾസ് കോണ്‍ഗ്രസ് സമ്മേളനത്തിനിടെ ഇന്നലെ ഷി ചിൻപിംഗ് പറഞ്ഞിരുന്നു. സ്ഥിതി സങ്കീര്‍ണമാകുന്നു എന്ന
സൂചനകൾക്കിടെയാണ് മഞ്ഞുരുക്കാനുള്ള പ്രതികരണവുമായി ചൈന രംഗത്തെത്തിയത്.
ഭിന്നതകൾ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. ഇരുരാജ്യങ്ങളും യോജിച്ച് മുന്നോട്ട് പോകുമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വിധോംഗ് അറിയിച്ചു. എന്നാല്‍ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. ഇക്കാര്യം ഇരുരാജ്യങ്ങളെയും അറിയിച്ചതായി ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. മുമ്പ് കശ്മീര്‍ വിഷയത്തിലും സമാനമായ വാഗ്ദാനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ചൈനയുടെയും അമേരിക്കയുടെയും നിലപാടുകളോട് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും നേതൃത്വത്തിലുള്ള യോഗങ്ങൾ ഇന്നലെ സാഹചര്യം വിലയിരുത്തിയിരുന്നു. ചൈനീസ് സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. കയ്യേറിയ സ്ഥലത്തുനിന്ന് ചൈന പിന്നോട്ടുപോകണം എന്ന നിലപാടിൽ ഉറച്ചുനിൽക്കും. കശ്മീര്‍ വിഷയത്തിൽ എടുത്ത പോലെ തൽക്കാലം അമേരിക്കയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിക്കില്ല. സുരക്ഷാകാര്യങ്ങൾ വിലയിരുത്താനുള്ള കരസേന കമാണ്ടര്‍മാരുടെ യോഗം ദില്ലിയിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam