
ദില്ലി: ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിയിരുന്ന ഫണ്ട് നിർത്തലാക്കിയതിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയും ഉയർന്ന നികുതി നിരക്കുമുള്ള രാജ്യത്തിന് സാമ്പത്തിക പിന്തുണയുടെ ആവശ്യകത എന്തെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയിലെ വോട്ടർമാരെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി 21 മില്യൺ ഡോളർ യുഎസ് ധനസഹായത്തെ ട്രംപ് കടുത്ത രീതിയിൽ വിമർശിച്ചു. ഞങ്ങൾ ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ നൽകുന്നത് എന്തിനാണ്? അവർക്ക് ധാരാളം പണമുണ്ട്. നമുക്ക് മേൽ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവരുടെ താരിഫ് വളരെ കൂടുതലായതിനാൽ ഞങ്ങൾക്ക് അവിടെ പ്രവേശിക്കാൻ പ്രയാസമാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പക്ഷേ വോട്ടർമാരുടെ വോട്ടിനായി 21 മില്യൺ ഡോളർ എന്തിന് നൽകുന്നുവെന്നും ട്രംപ് പറഞ്ഞു.
ശതകോടീശ്വരൻ എലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (DOGE) ഇന്ത്യയിലെ വോട്ടർ പങ്കാളിത്ത സംരംഭം ഉൾപ്പെടെ നിരവധി പദ്ധതികൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപ് രംഗത്തെത്തിയത്. ഫെബ്രുവരി 16-ന്, അനാവശ്യ ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ഡോജ് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.
Read More... പണി കിട്ടിയത് അമേരിക്കക്കാര്‍ക്കും; വിലക്കയറ്റ ഭീഷണി, സാധനങ്ങള്‍ നേരത്തെ വാങ്ങിക്കൂട്ടി ജനങ്ങള്‍
പിന്നാലെ പ്രതികരണവുമായി ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. അമേരിക്കയുടെ ഫണ്ടിങ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ബാഹ്യ ഇടപെടലിൻ്റെ ഉദാഹരണമാണെന്നും ഇതിൽ നിന്ന് ഭരണകക്ഷിക്ക് നേട്ടമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മാളവ്യ പോസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam