'റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നത് സ്വന്തം ഇഷ്ടപ്രകാരം'; ട്രംപിന്റെ 100 ശതമാനം പിഴ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

Published : Aug 05, 2025, 08:24 AM ISTUpdated : Aug 05, 2025, 08:29 AM IST
Donald Trump

Synopsis

ഇന്ത്യയുടെ ഇറക്കുമതി ആഗോള വിപണി സാഹചര്യം നിർബന്ധിതമാക്കുന്ന ആവശ്യകതയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ തീരുവ ഗണ്യമായി ഉയർത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി ഇന്ത്യ. യുക്രൈൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയപ്പോൾ, യുഎസ് സജീവമായി പ്രോത്സാഹിപ്പിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കി. ക്രൂഡ് ഓയിൽ കയറ്റുമതിയിൽ ഇന്ത്യൻ റിഫൈനർമാരെ ഒറ്റപ്പെടുത്തുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ നിലപാടിനെയും ഇന്ത്യ ശക്തമായി എതിർത്തു.

ഇന്ത്യയുടെ ഇറക്കുമതി ആഗോള വിപണി സാഹചര്യം നിർബന്ധിതമാക്കുന്ന ആവശ്യകതയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയെ എതിർക്കുന്ന രാജ്യങ്ങൾ പോലും റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നു. 2024-ൽ യൂറോപ്യൻ യൂണിയൻ റഷ്യയുമായി 67.5 ബില്യൺ യൂറോയുടെ ഉഭയകക്ഷി വ്യാപാരം നടത്തി. 2023-ൽ 17.2 ബില്യൺ യൂറോയായുടെ സേവന വ്യാപാരവും ഉണ്ടായിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാൾ ഇത് വളരെ കൂടുതലാണെന്നും ഇന്ത്യ തിരിച്ചടിച്ചു. 2024-ൽ യൂറോപ്യൻ എൽഎൻജി ഇറക്കുമതി റെക്കോർഡ് 16.5 മില്യൺ ടണ്ണിലെത്തിയെന്നും ഇന്ത്യ ഓർമിപ്പിച്ചു. യൂറോപ്പ്-റഷ്യ വ്യാപാരത്തിൽ ഊർജ്ജം മാത്രമല്ല, വളം, ഖനന ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, യന്ത്രങ്ങൾ, ഗതാഗത ഉപകരണങ്ങൾ എന്നിവയും ഉൾപ്പെടുന്നുവെന്നും ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

തുടർന്ന് സർക്കാർ റഷ്യയിൽ നിന്നുള്ള അമേരിക്കയുടെ ഇറക്കുമതിയും ഇന്ത്യ ചൂണ്ടിക്കാട്ടി. അമേരിക്കയെ സംബന്ധിച്ചിടത്തോളം, അവർ തങ്ങളുടെ ആണവ വ്യവസായത്തിനായി യുറേനിയം ഹെക്സാഫ്ലൂറൈഡ്, വൈദ്യുത വാഹന വ്യവസായത്തിനായി പല്ലേഡിയം, വളങ്ങൾ, രാസവസ്തുക്കൾ എന്നിവ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. യുഎസും യൂറോപ്യൻ യൂണിയനും യുക്തിരഹിതമായാണ് ഇന്ത്യയോട് പെരുമാറുന്നത്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പരമ്പരാഗത വിതരണങ്ങൾ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാലാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ആ സമയത്ത് അമേരിക്ക ഇന്ത്യയുടെ അത്തരം ഇറക്കുമതികളെ സജീവമായി പ്രോത്സാഹിപ്പിച്ചു. ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിന്റെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

ഓഗസ്റ്റ് 7-9 തീയതികളിൽ റഷ്യ യുക്രൈനുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഓഗസ്റ്റ് 7 മുതൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ യുഎസ് പ്രസിഡന്റ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ തങ്ങളുടെ എണ്ണയുടെ ഭൂരിഭാഗവും വാങ്ങിയിരുന്നത് മിഡിൽ ഈസ്റ്റിൽ നിന്നായിരുന്നു. എന്നാൽ 2022 ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശത്തെ തുടർന്ന് യുറോപ്യൻ രാജ്യങ്ങൾ റഷ്യയുടെ എണ്ണ ഒഴിവാക്കിയതോടെ ഇന്ത്യ പ്രധാന ഉപഭോക്താവായി മാറി.

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം