ഇന്ത്യ തിരയുന്നത് 6 ഭീകരരെ, 4 പാകിസ്ഥാനി, 2 കശ്മിരി; അനന്തനാഗ് വളഞ്ഞു, 30 മണിക്കൂർ പിന്നിട്ട് തിരച്ചിൽ

Published : May 01, 2025, 12:28 PM IST
ഇന്ത്യ തിരയുന്നത് 6 ഭീകരരെ, 4 പാകിസ്ഥാനി, 2 കശ്മിരി; അനന്തനാഗ് വളഞ്ഞു, 30 മണിക്കൂർ പിന്നിട്ട് തിരച്ചിൽ

Synopsis

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ ജീവനോടെ തന്നെ പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സൈന്യം

ദില്ലി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരുടെ എണ്ണത്തിൽ വ്യക്തതയായി. ആറ് ഭീകരരെയാണ് ഇന്ത്യ തെരയുന്നത്. ഇതിൽ നാല് ഭീകരർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്. മറ്റു രണ്ടുപേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഈ ആറു ഭീകരർക്കായാണ് അനന്തനാഗ് മേഖലയിൽ പരിശോധന നടത്തുന്നത്. ഇവർ ജമ്മുവിലേക്ക് കടക്കുന്നതടക്കം തടഞ്ഞുകൊണ്ടുള്ള തിരിച്ചിലാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി അനന്തനാഗ് മേഖല സൈന്യം വളഞ്ഞാണ് തിരിച്ചടിൽ നടത്തുന്നത്. അനന്തനാഗ് സൈന്യം വളഞ്ഞ്, വന മേഖല കേന്ദ്രീകരിച്ചുള്ള സമ്പൂർണ തിരച്ചിൽ 30 മണിക്കൂർ പിന്നിട്ടു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ ജീവനോടെ തന്നെ പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സൈന്യം. 2024 ഒക്ടോബറിൽ നടന്ന സോനാമാര്‍ഗ് ടണൽ അറ്റാക്കിലും ഇതേ തീവ്രവാദി സംഘത്തിന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടി ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെ അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്രയാണ് പ്രധാനമന്ത്രി റദ്ദാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ റഷ്യ തോല്‍പിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികാഘോഷത്തിൽ നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്നു. അത്രയും പ്രധാനപ്പെട്ട പരിപാടി റദ്ദാക്കിയത് അടിയന്തര സാഹചര്യമായതിനാലാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പങ്കെടുക്കും. എന്നാൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലടക്കം മാറ്റം വരുത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിനടക്കമായി കേരളത്തിൽ പ്രധാനമന്ത്രി ഇന്ന് വൈകിട്ട് എത്തും.

പഹൽഗാം തിരിച്ചടിക്കായി സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കിയതിന് പിന്നാലെ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍ തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നലെയും ഇന്നും നിര്‍ണ്ണായക യോഗങ്ങള്‍ ചേർന്നു. സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ കാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. പിന്നാലെ കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു. സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും. പാക് വിമാനങ്ങളുടെ സഞ്ചാരം തടഞ്ഞ് ഇന്ത്യന്‍ വ്യോമപാത അടച്ചു. കപ്പല്‍ ഗതാഗതത്തിനും തടയിടാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാനാണ് ഇന്ത്യയുടെ മറ്റൊരു തീരുമാനം. ഇതിനായി എം പിമാരുടെ സംഘത്തെ അറബ് രാജ്യങ്ങളിലേക്കയച്ച് സാഹചര്യം വിശദീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം