
ദില്ലി: ചരക്കുകപ്പലിന് നേരെയുള്ള ആക്രമണത്തിൽ അമേരിക്കയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അമേരിക്കൻ എംബസിയിലെ സിഡിഎ ജെയ്സൺ മീക്സിനെ ഇന്ത്യ വിളിച്ചു വരുത്തി. ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കപ്പൽ ആക്രമിച്ചത് സ്ഥിരീകരിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. കപ്പൽ ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നും നിരന്തരം നൽകിയ നിർദേശങ്ങൾ കപ്പൽ ലംഘിച്ചുവെന്നും അമേരിക്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ കാണാതായിരുന്നു. 21 ഇന്ത്യക്കാരെ രക്ഷിച്ചു. കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു. ഇന്നലെ കപ്പൽ ആക്രമിക്കപ്പെട്ടതിലും ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയിൽ മിസൈൽ പതിച്ചാണ് കപ്പലിൽ തീപിടുത്തമുണ്ടായത്. പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്.
24 ഇന്ത്യൻ നാവികരിൽ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റിലെ തങ്ങളുടെ എംബസി ഒമാനി അധികൃതരുമായി ചേർന്ന് തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നും അവർ അറിയിച്ചു.
ഇറാനിയൻ ഷിപ്പിംഗിനെ ലക്ഷ്യം വച്ചുള്ള യുഎസ് നാവിക ഉപരോധവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രി വിലയിരുത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഇടനാഴികളിൽ ഒന്നായ ഇവിടെ സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം. ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ഗതാഗതം സ്തംഭിപ്പിക്കാൻ ഇറാൻ നീക്കം നടത്തിയതിനെത്തുടർന്ന് ഏപ്രിൽ പകുതിയോടെ വാഷിംഗ്ടൺ ഇറാനുമായി ബന്ധപ്പെട്ട കപ്പൽ ഗതാഗതത്തിന് ഉപരോധം ഏർപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam