
ദില്ലി: അനധികൃത വഴിയിലൂടെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യൻ പൗരൻ ഹൃദയാഘാതം മൂലം മരിച്ചു. പഞ്ചാബ് നിന്നുള്ള ഗുര്‍പ്രീത് സിംഗ് ഗ്വാട്ടിമാലയിൽ വച്ചാണ് മരിച്ചതെന്ന് പഞ്ചാബിലെ എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ അറിയിച്ചു. അമേരിക്കയിലേക്ക് കടക്കാൻ കുടിയേറ്റക്കാർ ഉപയോഗിക്കുന്ന പാതയായ 'ഡങ്കി' റൂട്ട് എന്നറിയപ്പെടുന്ന വഴിയിലൂടെ സഞ്ചരിച്ച സംഘത്തിലെ അംഗമായിരുന്നു ഗുര്‍പ്രീത് സിംഗ്. യാത്രയ്ക്കായി 16.5 ലക്ഷം രൂപ അദ്ദേഹത്തിൻ്റെ കുടുംബം ഏജൻ്റുമാർക്ക് നൽകിയതായി റിപ്പോർട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് പഞ്ചാബിൽ നിന്നുള്ള 30 പേർ ഉൾപ്പെടെ 104 ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് സൈനിക വിമാനത്തിൽ നാടുകടത്തിയിരുന്നു.
അതേസമയം, തിരിച്ചയക്കുന്നവരുടെ വിവരങ്ങൾ പൂര്‍ണമായി നൽകണമെന്ന് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി തിരിച്ചയക്കുന്ന 487 പേരിൽ 298 പേരുടെ വിവരങ്ങളാണ് ഇതുവരെ അമേരിക്ക നൽകിയത്. ബാക്കിയുള്ളവരുടെ വിവരങ്ങളും വേണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര കഴിഞ്ഞ ദിവസം അറിയിച്ചത് ഇനി 487 ഇന്ത്യക്കാരെയാണ് അമേരിക്ക തിരിച്ചയക്കുക എന്നാണ്. തിരിച്ചയക്കുന്ന ആളുകളെ സംബന്ധിച്ച പൂർണമായ വിവരങ്ങൾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്. തിരിച്ചയക്കുന്നവരുടെ പശ്ചാത്തലം സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കണം. 298 ഇന്ത്യക്കാരുടെ വിവരങ്ങൾ മാത്രമേ ഇതുവരെ അമേരിക്ക കൈമാറിയിട്ടുള്ളൂ. ബാക്കിയുള്ള 189 പേരുടെ കൂടി വിവരങ്ങൾ ഇന്ത്യ തേടി. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണം വിദേശകാര്യ മന്ത്രാലയം നൽകിയിട്ടില്ല. നാട് കടത്തപ്പെട്ടവരിൽ 104 പേരെയാണ് ആദ്യ വിമാനത്തിൽ അമൃത്സറിൽ എത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടികാഴ്ചയിൽ നാടുകടത്തൽ വിഷയം ചർച്ചയായേക്കും. ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനിടെ 13, 14 തിയ്യതികളിൽ ആവും ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ച. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ട് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിലുള്ള പ്രതിഷേധം രാജ്യമാകെ ഉയരുന്നുണ്ട്. മനുഷ്യ അന്തസ്സും അവകാശങ്ങളും ഹനിക്കപ്പെടരുത് എന്നതാണ് പൊതുവികാരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം