
അറ്റ്‌ലാന്‍റ: അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ വംശജയായ മുതിർന്ന ഗൂഗിൾ ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവെച്ചുകൊന്നു. വെടിവെയ്പ്പിൽ ഇവരുടെ മകനും ഗുരുതരമായി പരിക്കേറ്റു. ഗൂഗിളിൽ സീനിയർ ടെക്നോളജി എക്സിക്യൂട്ടീവായ ശീതൾ വ്രസെൻ (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കിർക്ക് ബി വ്രസെനെ (56) പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ജോർജിയയിലെ സ്മിർണയിലുള്ള ഇവരുടെ വസതിയിലായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടർന്നാണ് വെടിവെയ്പ്പുണ്ടായതെന്നാണ് വിവരം. ശബ്ദം കേട്ടെന്ന റിപ്പോർട്ട് ലഭിച്ചതോടെ പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ശീതളിനെ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. വീടിന് പുറത്ത് വെടിയേറ്റ് കിടന്നിരുന്ന 23 കാരനായ മകൻ ജെയ്‌സൺ വ്രസെനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകം, മാരകമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, തോക്ക് കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കിർക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്ക് കോടതി ജാമ്യം നിഷേധിച്ചു. ദമ്പതികൾക്ക് ജെസീക്ക എന്നൊരു മകൾ കൂടിയുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഗൂഗിളിൽ എഞ്ചിനീയറിംഗ് ലീഡറായിരുന്ന ശീതൾ രണ്ട് പതിറ്റാണ്ടിലേറെയായി സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. മുൻപ് ഹോം ഡിപ്പോ, ദി വെതർ ചാനൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും അവർ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കിയ ശീതൾ, രണ്ട് സോഫ്റ്റ്‌വെയർ പേറ്റന്‍റുകളുടെ ഉടമ കൂടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam