
ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ്. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് 78-ാം സ്ഥാനത്താണ്. ഈ വർഷം ഫെബ്രുവരിയിൽ 75-ാം സ്ഥാനത്തായിരുന്ന ഇന്ത്യക്ക് മൂന്ന് സ്ഥാനങ്ങളാണ് ഇപ്പോൾ നഷ്ടമായത്.
എങ്കിലും പെരുന്നാൾ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് ആശ്വാസമായി 56 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോഴും മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. വിസ-ഫ്രീ എൻട്രി, വിസ ഓൺ അറൈവൽ (VOA), ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) എന്നീ വഴികളിലൂടെയാണിത്.
ഇന്ത്യയുടെ വിസ കരാറുകളിൽ മാറ്റം വന്നതുകൊണ്ടല്ല റാങ്കിംഗ് കുറഞ്ഞത്. മറിച്ച് മറ്റ് രാജ്യങ്ങളുടെ വിസ നയങ്ങളിൽ വന്ന മാറ്റങ്ങളും ആഗോളതലത്തിലുള്ള പുനഃക്രമീകരണങ്ങളുമാണ് ഇന്ത്യയെ 78-ാം സ്ഥാനത്തെത്തിച്ചത്. ബുർക്കിന ഫാസോ, ക്യൂബ, സെനഗൽ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ ഇപ്പോൾ ഈ സ്ഥാനം പങ്കിടുന്നത്.
ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത രാജ്യങ്ങൾ 30 എണ്ണമാണ്. 23 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ ലഭിക്കും. 3 രാജ്യങ്ങളിൽ ഇടിഎ സൗകര്യം ലഭിക്കും.
ഭൂട്ടാൻ, നേപ്പാൾ, മലേഷ്യ, തായ്‌ലൻഡ്, മൗറീഷ്യസ്, ഫിജി, ജമൈക്ക, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ്, സെനഗൽ.
പ്രധാന വിസ ഓൺ അറൈവൽ രാജ്യങ്ങൾ
മാലിദ്വീപ്, ഖത്തർ, ശ്രീലങ്ക, ഇന്തോനേഷ്യ, താൻസാനിയ, ജോർദാൻ, കംബോഡിയ, സീഷെൽസ്.
ഇടിഎ
കെനിയ, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്.
ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. സിംഗപ്പൂർ പാസ്പോര്‍ട്ട് ഉടമകൾക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം സാധ്യമാണ്. രണ്ടാം സ്ഥാനം ജപ്പാൻ, ദക്ഷിണ കൊറിയ, യുഎഇ എന്നീ രാജ്യങ്ങൾക്കാണ്. 187 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം ലഭിക്കും.
ജർമ്മനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും പട്ടികയിൽ മുൻനിരയിലുണ്ട്. ഇന്ത്യയുടെ പാസ്‌പോർട്ട് കരുത്ത് ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2006-ൽ 71-ാം റാങ്കിലായിരുന്ന ഇന്ത്യ, ആഗോളതലത്തിൽ കൂടുതൽ രാജ്യങ്ങളുമായി മികച്ച യാത്രാബന്ധങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam