
ഹൈദരാബാദ്: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികൾ പാർട് ടൈം ജോലി ഉപേക്ഷിക്ഷിക്കുന്നതായി റിപ്പോർട്ട്. നാടുകടത്തൽ ഭയന്നാണ് ജോലി ഉപേക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എഫ്-1 വിസയിലുള്ള അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് കാമ്പസിൽ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നു. എങ്കിലും, വാടക, ചെലവ് എന്നിവയ്ക്കായി പല വിദ്യാർത്ഥികളും പലപ്പോഴും കാമ്പസിന് പുറത്തുള്ള റെസ്റ്റോറൻ്റുകൾ, ഗ്യാസ് സ്റ്റേഷനുകൾ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു.
ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെയാണ് വിദ്യാർത്ഥികൾ പാർട് ടൈം ജോലി ഉപേക്ഷിക്കുന്നത്. പഠനം പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ നിൽക്കുകയാണ് ഉദ്ദേശ്യമെന്നും വെല്ലുവിളിയേറ്റെടുക്കാൻ തയ്യാറല്ലെന്നും വിദ്യാർഥികൾ പറയുന്നു. പലരും ലക്ഷങ്ങൾ വായ്പയെടുത്താണ് പഠിക്കാനെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദ്യാർഥികളെ കണ്ടെത്തിയാൽ പിടികൂടി തിരിച്ചയക്കുമെന്നതാണ് ഇവർ നേരിടുന്ന ഭീഷണി. പാർട് ജോലി ഉപേക്ഷിക്കുന്നത് സാമ്പത്തികമായി തിരിച്ചടിയാണെങ്കിലും നിയമ തടസ്സമില്ലാതെ പഠനം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
Read More.... '18000 ഇന്ത്യക്കാരെ യുഎസിൽനിന്ന് തിരിച്ചയക്കുന്നതിൽ എതിർപ്പില്ല, നിയമവിരുദ്ധ കുടിയേറ്റത്തെ ഇന്ത്യ എതിർക്കും'
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. നാടുകടത്തൽ നടപടികൾ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വേഗത്തിലാക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലെത്തിയ ജയശങ്കർ, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കി. യുഎസിൽ അനധികൃതമായി കഴിയുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മന്ത്രി ഇന്ത്യയുടെ നിലപാട് വിശദമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam