ഒരു സർക്കാർ എന്ന നിലയിൽ, നിയമപരമായ നീക്കത്തെ വളരെയധികം പിന്തുണയ്ക്കുന്നു. ഒരു രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ചാകണം കുടിയേറ്റം.

വാഷിങ്ടൺ: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നാടുകടത്തൽ നടപടികൾ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വേഗത്തിലാക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലെത്തിയ ജയശങ്കർ, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കി. യുഎസിൽ അനധികൃതമായി കഴിയുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മന്ത്രി ഇന്ത്യയുടെ നിലപാട് വിശദമാക്കിയത്.

ഒരു സർക്കാർ എന്ന നിലയിൽ, നിയമപരമായ നീക്കത്തെ വളരെയധികം പിന്തുണയ്ക്കുന്നു. ഒരു രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ചാകണം കുടിയേറ്റം. ഇന്ത്യൻ പ്രതിഭകൾക്കും ഇന്ത്യൻ വൈദഗ്ധ്യത്തിനും ആഗോള തലത്തിൽ പരമാവധി അവസരങ്ങൾ ലഭിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അനധികൃത കുടിയേറ്റത്തെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റത്തെ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് യുഎസിൽ മാത്രമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോണൾഡ് ട്രംപ് പ്രസിഡൻ്റായി മൂന്നാം ദിവസം അനധികൃത കുടിയേറ്റത്തിനെതിരായ കൂടുതൽ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ അതിർത്തിയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളെ ഉടൻ തിരിച്ചയക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി, ജസ്റ്റിസ്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റുകളോട് ഉത്തരവിൽ ആവശ്യപ്പെട്ടു.

Read More... ഡാന്‍സിംഗ് സർദാർജി; കാനഡയിൽ വച്ച് ഇന്ത്യൻ വംശജനായ സുരക്ഷാ ഉദ്യോഗസ്ഥൻ ഒരാളെ അടിച്ച് ഓടിക്കുന്ന വീഡിയോ വൈറൽ

അതേസമയം, നിയമപരമായ സംരക്ഷണം അഭ്യർത്ഥിക്കാൻ അനുവദിക്കാതെ അനധികൃതമായി രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാരെ നാടുകടത്താൻ യുഎസ് അതിർത്തി ഏജൻ്റുമാരോട് പറഞ്ഞതായി ആഭ്യന്തര സർക്കാർ രേഖകളെയും ഏജൻസി ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ട്രംപ് അധികാരമേറ്റ് മണിക്കൂറുകൾക്ക് ശേഷം, കുടിയേറ്റക്കാർ അവരുടെ വിവരങ്ങൾ സമർപ്പിക്കാനും തെക്കുപടിഞ്ഞാറൻ അതിർത്തി പ്രവേശന തുറമുഖങ്ങളിൽ അപ്പോയിൻ്റ്‌മെൻ്റുകൾ ഷെഡ്യൂൾ ചെയ്യാനും മുമ്പ് ഉപയോഗിച്ചിരുന്ന സിബിപി വൺ ആപ്പ് പ്രവർത്തനം നിർത്തി. ആപ്പ് വഴി നിശ്ചയിച്ചിരുന്ന അപ്പോയിൻ്റ്‌മെൻ്റുകളും റദ്ദാക്കി. 

Asianet News Live