
ദില്ലി: കഴിഞ്ഞ നവംബറിൽ പാകിസ്ഥാനിലെ സിഖ് തീർത്ഥാടന കേന്ദ്രത്തിലേക്ക് പോയി, പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് പാകിസ്ഥാൻ പുരുഷനെ വിവാഹം കഴിച്ച ഇന്ത്യൻ സ്ത്രീയായ സരബ്ജീത് കൗർ ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ് പുറത്ത്. പാകിസ്ഥാനിൽ താൻ പീഡിപ്പിക്കപ്പെടുകയാണെന്നും തന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നും കൗർ ഇന്ത്യയിലെ തന്റെ മുൻ ഭർത്താവിനോട് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. എന്നാൽ ഇതിന്റെ ആധികാരികത അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്ഥാനിലെ സ്ഥിതി നല്ലതല്ലെന്നും വിവാഹം കഴിച്ച പുരുഷനും അയാളുടെ കുടുംബവും തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും ക്ലിപ്പിൽ കേൾക്കാം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും താൻ തിരിച്ചെത്തുമ്പോൾ ഒരു വേദനയും വരുത്തില്ലെന്ന് ഭർത്താവിന് ഉറപ്പ് അവർ ഉറപ്പ് നൽകി. ഇവിടെ എന്നെ ഉപദ്രവിക്കുന്നു. എന്റെ കുട്ടികളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ഞാൻ ഒരു സർദാർണിയാണ്, എന്നിട്ടും ഞാൻ പണത്തിനായി യാചിക്കുന്നുവെന്നും സ്ത്രീ പറയുന്നു. താൻ പാകിസ്ഥാനിലേക്ക് പോയത് ഒരു ചാരനെന്ന നിലയിലല്ലെന്നും തന്റെ അശ്ലീല ചിത്രങ്ങൾ ഇല്ലാതാക്കാനാണെന്നും യുവതി ആരോപിച്ചു. നാസിർ ഹുസൈന്റെ കൈവശം തന്റെ അശ്ലീല ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്നും അവ ഇല്ലാതാക്കാൻ വേണ്ടി മാത്രമായിരുന്നു തന്റെ ശ്രമമെന്നും കൗർ പറഞ്ഞു.
കൗറും ഹുസൈനും പാകിസ്ഥാനിൽ വിവാഹിതരായ ശേഷം, ഷെയ്ഖുപുരയിലെ ഫറൂഖാബാദിലുള്ള അവരുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി വിവാഹം വേർപെടുത്താൻ സമ്മർദ്ദം ചെലുത്തിയെന്ന് പരാതിപ്പെട്ട് ലാഹോർ ഹൈക്കോടതിയിൽ അവർ ഒരു ഹർജി നൽകി. പിന്നാലെ ദമ്പതികളെ ഉപദ്രവിക്കുന്നത് നിർത്താൻ ലാഹോർ ഹൈക്കോടതി ജസ്റ്റിസ് ഫാറൂഖ് ഹൈദർ പോലീസിനോട് ഉത്തരവിട്ടു. എന്നാൽ കൗറിനെ അറസ്റ്റ് ചെയ്ത് ലാഹോറിലെ സർക്കാർ നടത്തുന്ന ഒരു ഷെൽട്ടർ ഹോമിലേക്ക് അയച്ചതായി പഞ്ചാബ് സർക്കാർ വൃത്തങ്ങൾ ബുധനാഴ്ച അറിയിച്ചു. കൗറിന്റെ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ കേസ് നേരിടുന്നതിനാൽ അവരെ നാടുകടത്താനാണ് അധികൃതരുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കൗറിനെ നാടുകടത്താൻ അധികൃതർ ഇതിനകം ശ്രമം നടത്തിയിരുന്നു, പക്ഷേ വാഗ-അട്ടാരി അതിർത്തി അടച്ചതിനാൽ ശ്രമം പരാജയപ്പെട്ടു. നേരത്തെ, ഒരു വീഡിയോ ക്ലിപ്പിൽ, വിസ നീട്ടുന്നതിനായി ഇസ്ലാമാബാദിലെ എംബസിയെ സമീപിച്ചതായും പാകിസ്ഥാൻ പൗരത്വത്തിന് അപേക്ഷിച്ചതായും കൗർ പറഞ്ഞിരുന്നു. വിവാഹമോചിതയാണെന്നും ഹുസൈനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചുവെന്നും അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നതെന്നും കൗർ അന്ന് പറഞ്ഞു. നിക്കാഹ് ചടങ്ങിന് മുമ്പ് കൗറിന് നൂർ എന്ന പേര് നൽകി.
പഞ്ചാബിലെ കപൂർത്തല ജില്ലയിലെ അമാനിപൂർ ഗ്രാമത്തിൽ താമസിക്കുന്ന 48 കാരിയായ സിഖ് സ്ത്രീയാണ്, ഗുരുനാനാക്കിന്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിൽ നിന്ന് വാഗാ അതിർത്തി വഴി പാകിസ്ഥാനിൽ പ്രവേശിച്ചത്. കൂടെയുണ്ടായിരുന്ന തീർത്ഥാടകർ ഏതാനും ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. പക്ഷേ കൗറിനെ കാണാതായി. നവംബർ 4 ന് പാകിസ്ഥാനിൽ എത്തിയതിന്റെ ഒരു ദിവസത്തിന് ശേഷം ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുര ജില്ലയിലെ നാസിർ ഹുസൈനുമായി കൗർ വിവാഹിതയായതായി ലാഹോറിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പിന്നീട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam