
അമ്മാൻ: ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ചൊവ്വാഴ്ചയാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്(സെന്റ്കോം) ആരോപിച്ചു. ഇത് അപ്രതീക്ഷിതമായ ആക്രമണശ്രമമായിരുന്നുവെന്നും എല്ലാ മിസൈലുകളും ഫലപ്രദമായി പ്രതിരോധിച്ചെന്നും ആർക്കും പരിക്കോ നാശനഷ്ടമോ ഇല്ലെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്കുള്ളിലാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്.
അമേരിക്കൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5.45-ഓടെയാണ് ഇറാന്റെ ഐആർജിസി ജോർദാനിൽ മിസൈലാക്രമണം നടത്തിയതെന്നാണ് സെൻട്രൽ കമാൻഡ് അറിയിച്ചത്. യുഎസ് സേന ജാഗ്രത പുലർത്തുന്നുണ്ടെന്നും പൂർണസജ്ജമാണെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാനെതിരേ തത്കാലം ആക്രമണം നിർത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ജോർദാനിലെ യുഎസ് താവളത്തിന് നേരേ ഇറാൻ മിസൈലാക്രമണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇറാനെതിരെ രണ്ടാഴ്ചയായി തുടർന്നിരുന്ന സൈനികനീക്കങ്ങൾ യുഎസ് താത്കാലികമായി നിർത്തിവെച്ചത്. സൈനികനീക്കം അതിന്റെ പരമാവധി ലക്ഷ്യത്തിലെത്തിയെന്നും ആക്രമിക്കാനാകുന്ന ലക്ഷ്യകേന്ദ്രങ്ങൾ കുറഞ്ഞുവരികയാണെന്നും സൈനിക ഉദ്യോഗസ്ഥർ ട്രംപിനെ നേരത്തേ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് താത്കാലികമായി യുഎസ് ആക്രമണം നിർത്തിവെച്ചതെന്നായിരുന്നു വിവരം.
അതിനിടെ, യുഎസും ഇറാനും തമ്മിൽ നല്ലരീതിയിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. എന്നാൽ, ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരേ സൈനികനീക്കം പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam