
ടെഹ്‌റാൻ: അമേരിക്കയുമായുള്ള കടുത്ത സൈനിക ഏറ്റുമുട്ടലിനൊടുവിൽ തങ്ങൾ ചരിത്രവിജയം നേടിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാന്‍റെ പത്ത് ഇന സമാധാന പദ്ധതി (10-point plan) അംഗീകരിക്കാൻ വാഷിംഗ്ടൺ നിർബന്ധിതരായെന്ന് ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. പാകിസ്ഥാന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ, രണ്ടാഴ്ചത്തെ വെടിനിർത്തലിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതിന് പിന്നാലെയാണ് ഇറാന്‍റെ ഈ അവകാശവാദം പുറത്തുവന്നത്.
ഇറാൻ മുന്നോട്ടുവെച്ച പത്ത് ഇന പദ്ധതിയുടെ അടിസ്ഥാനത്തിൽ, രാജ്യത്തിന് മേൽ ചുമത്തിയിട്ടുള്ള പ്രാഥമികവും ദ്വിതീയവുമായ എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യാൻ അമേരിക്ക തത്വത്തിൽ അംഗീകരിച്ചതായി സുപ്രീം കൗൺസിൽ വ്യക്തമാക്കി. കൂടാതെ, മേഖലയിലെ എല്ലാ സൈനിക താവളങ്ങളിൽ നിന്നും അമേരിക്കൻ പോരാട്ട വീര്യമുള്ള സേനയെ പിൻവലിക്കാനും ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കാനും ധാരണയായതായും പ്രസ്താവനയിൽ പറയുന്നു.
ആഗോള എണ്ണ വ്യാപാരത്തിന്‍റെ നാഡീഞരമ്പായ ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണം ഇറാന്‍റെ കൈകളിൽ തന്നെ തുടരും. ഇനിമുതൽ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാന്‍റെ സായുധ സേനയുമായി ഏകോപിപ്പിച്ച് മാത്രമേ സാധ്യമാകൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇറാൻ ജനതയ്‌ക്കെതിരെ അമേരിക്ക നടത്തിയ നിയമവിരുദ്ധവും ക്രിമിനൽ സ്വഭാവമുള്ളതുമായ യുദ്ധത്തിൽ ശത്രുവിന് കനത്ത പരാജയം നേരിട്ടുവെന്നാണ് ഇറാന്‍റെ വിലയിരുത്തൽ.
ചരിത്രപരമായ ഈ നേട്ടം ആഘോഷിക്കുമ്പോഴും രാജ്യം ജാഗ്രത കൈവിട്ടിട്ടില്ല. സൈന്യം ഇപ്പോഴും സുസജ്ജമാണെന്നും ശത്രുവിന്‍റെ ഭാഗത്തുനിന്ന് ചെറിയൊരു പിഴവുണ്ടായാൽ പോലും പൂർണ്ണ ശക്തിയോടെ തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, സമാധാന കരാറിന്‍റെ വിശദാംശങ്ങളെക്കുറിച്ച് അമേരിക്കൻ വൃത്തങ്ങളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഏപ്രിൽ 10-ന് ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന തുടർ ചർച്ചകൾ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam