
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി പ്രവർത്തിപ്പിക്കുന്ന ഇന്ധന ടാങ്കുകളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഇതോടെ വലിയ തീപിടിത്തമുണ്ടായി. ടാങ്കുകൾക്ക് നാശനഷ്ടവും സംഭവിച്ചതായി ഡിജിസിഎ വക്താവ് അബ്ദുല്ല അൽ-റജ്ഹി വ്യക്തമാക്കി. അടിയന്തര സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമൊന്നുമില്ലെന്നും വസ്തു നാശനഷ്ടങ്ങൾ മാത്രമാണുണ്ടായതെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ദുബായ് തീരത്ത് കുവൈത്തിന്റെ ഓയിൽ ടാങ്കർ ആക്രമിച്ചിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണ്. ആക്രമിക്കപ്പെട്ടത് കുവൈത്തിന്റെ കൂറ്റൻ ടാങ്കർ അൽ സാൽമി എന്ന ക്രൂഡ് ഓയിൽ കപ്പലാണ്. കപ്പൽ തീരത്ത് കിടക്കുകയായിരുന്നു. കപ്പലിന്റെ ഹാൾ പൂർണമായും തകർത്തു. കപ്പലിൽ നിറയെ ക്രൂഡ് ഓയിൽ ഉണ്ടായിരുന്നു. കുവൈത്ത് പെട്രോളിയം കോർപറേഷന്റേതാണ് കപ്പൽ. തീരത്ത് എണ്ണ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. വിഎൽസിസി ഗണത്തിൽപ്പെട്ട കപ്പലിൽ 8 ലക്ഷം ബാരൽ എണ്ണയാണ് ഉണ്ടായിരുന്നത്.
ആക്രമണത്തിന് പിന്നാലെ എണ്ണച്ചോർച്ചയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ തീ പൂർണ്ണമായും അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam