
ടെഹ്റാൻ: യുഎസ് ഏർപ്പെടുത്തിയ പുതിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും സമ്പദ്‌വ്യവസ്ഥയെ സംരക്ഷിച്ചുനിർത്താൻ രാജ്യത്തിന് ശേഷിയുണ്ടെന്ന ഉറച്ച നിലപാടിൽ ഇറാൻ. യുദ്ധം ആറുമാസം പിന്നിടുമ്പോൾ, കടുത്ത ഉപരോധങ്ങളിലൂടെ രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള യുഎസ് നീക്കങ്ങൾക്ക് ബദലായി രണ്ട് വർഷത്തെ പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകിയതായി സാമ്പത്തിക കാര്യ മന്ത്രി അലി മദനിസാദെ അറിയിച്ചു.
ഉപരോധങ്ങളെ അതിജീവിക്കാൻ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ സമ്മർദ്ദം പല രാജ്യങ്ങളും തള്ളിക്കളയുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അതേസമയം, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചും വിദേശ കറൻസിയും സ്വർണ്ണവും കരുതിവെച്ചും പ്രതിരോധം തീർക്കാനാണ് ടെഹ്‌റാന്റെ നീക്കം. സമ്പദ്‌വ്യവസ്ഥയിൽ കടുത്ത സമ്മർദ്ദം നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ സമ്മതിക്കുന്നുമുണ്ട്.
നാണ്യപ്പെരുപ്പവും കറൻസി ഇടിവും: യുഎസ് ഡോളറിനെതിരെ റിയാലിന്റെ മൂല്യം റെക്കോർഡ് ഇടിവിലേക്ക് താഴ്ന്നു. ജൂലൈ മാസത്തിലെ കണക്കുകൾ പ്രകാരം ഭക്ഷ്യവിലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 128 ശതമാനത്തിലധികം വർദ്ധനവുണ്ടായി.
എണ്ണ കയറ്റുമതി: പ്രധാന വരുമാന സ്രോതസ്സായ എണ്ണ കയറ്റുമതി നിലച്ച മട്ടാണെങ്കിലും, യുഎസിന് തൊടാനാകാത്ത കേന്ദ്രങ്ങളിൽ സെൻട്രൽ ബാങ്കിന് ആവശ്യത്തിന് വിദേശ കറൻസി ശേഖരമുണ്ടെന്ന് ഗവർണർ അബ്ദുൽനാസർ ഹെമ്മാത്തി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷയും ജലക്ഷാമവും: ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ 85 ശതമാനവും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് 90 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെങ്കിലും രാജ്യത്തെ ജലക്ഷാമം കാർഷിക മേഖലയ്ക്ക് വെല്ലുവിളിയാണ്.
മരുന്ന് ക്ഷാമം: 97 ശതമാനം മരുന്നുകളും സ്വന്തമായി നിർമ്മിക്കുന്നുണ്ടെങ്കിലും ഇറക്കുമതി ചെയ്യുന്ന നിർണായക മരുന്നുകൾക്ക് വിലക്കയറ്റവും ക്ഷാമവും നേരിടുന്നുണ്ട്.
യുഎസും ഇസ്രായേലും നടത്തിയ ബോംബാക്രമണങ്ങളിൽ ഊർജ്ജ നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ വൈദ്യുതി, പ്രകൃതിവാതക വിതരണത്തിൽ പ്രതിദിന റേഷനിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്.
സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ധനവില വർദ്ധിപ്പിക്കുന്നതടക്കമുള്ള കടുത്ത സാമ്പത്തിക പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിരുന്നാലും, നിലവിലെ വിഭവക്ഷാമവും പണപ്പെരുപ്പവും കാരണം ജനജീവിതം കൂടുതൽ ദുഷ്കരമായ ഒരു ഘട്ടത്തിലേക്കാണ് ഇറാൻ കടന്നുപോകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam