
ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് വനമേഖലയിൽ തകർന്നു വീണ കോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ 12 മണിക്കൂറിലധികം നീണ്ടു നിന്ന തെരച്ചിലിനുശേഷം ഇന്ന് രാവിലെ കണ്ടെത്തി. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടു.പ്രസിഡന്‍റിന് ഒപ്പം സഞ്ചരിച്ച പ്രവിശ്യാ ഗവർണർ അടക്കം അഞ്ച് ഉന്നതരും അപകടത്തിൽ മരിച്ചു.
അണക്കെട്ട് ഉദ്‌ഘാടനത്തിനായി അയൽരാജ്യമായ അസർബൈജാനിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സംഭവം. മൂന്ന് ഹെലികോപ്റ്ററുകളിൽ പോയ ഉന്നത സംഘം തിരിച്ചുവരുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്. യാത്രാസംഘത്തിന്‍റെ മൂന്നു ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണവും സുരക്ഷിതമായി ഇറാനിൽ മടങ്ങിയെത്തിയെങ്കിലും പ്രസിഡന്‍റ് റെയ്‌സിയും വിദേശകാര്യ മന്ത്രിയും കയറിയ ഹെലികോപ്റ്റർ മാത്രം മൂടൽ മഞ്ഞിൽ കാണാതായി. പിന്നീട് ഹെലികോപ്റ്റര്‍ കണ്ടെത്താനായി രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു. ഏറെ ദുഷ്കരമായ ദൗത്യത്തിനൊടുവിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്താനായത്. ആദ്യഘട്ടത്തില്‍ ഹെലികോപ്റ്റർ എവിടെയെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല.
രക്ഷാദൗത്യത്തില്‍ ഇറാനെ സഹായിക്കാൻ റഷ്യയും തുർക്കിയുമെത്തി. ഇതോടെ രക്ഷാദൗത്യം കൂടുതല്‍ ഊര്‍ജിതമായി. മൂടൽമഞ്ഞിലും ചിത്രം എടുക്കാൻ കഴിയുന്ന ഡ്രോണുകളും പരിശീലനം കിട്ടിയ ദൗത്യ സംഘത്തെയും ഇരു രാജ്യങ്ങളും നൽകി. അങ്ങനെ കിട്ടിയ ഒരു ഡ്രോണിൽ ആണ് തകർന്ന ഹെലികോപ്റ്ററിന്‍റെ ആദ്യ ദൃശ്യം പതിഞ്ഞത്. പിന്നാലെ അവിടേക്ക് കുതിച്ചെത്തിയ രക്ഷാ സംഘം കത്തിക്കരിഞ്ഞ കോപ്റ്ററും ശരീര അവശിഷ്ടങ്ങളുമാണ് ആദ്യം കണ്ടത്. ഇതിനുപിന്നാലെ ആരും ജീവനോടെ ഇല്ലെന്ന് സ്ഥിരീകരിച്ചു.
.
12 മണിക്കൂറായി എല്ലാ പരിപാടികളും നിർത്തി പ്രസിഡന്‍റിനായുള്ള പ്രാർത്ഥന മാത്രം സംപ്രേക്ഷണം ചെയ്തിരുന്ന ഇറാൻ ദേശീയ ചാനൽ തന്നെ റെയ്സിയുടെ മാറാൻ വാർത്ത രാജ്യത്തെ അറിയിച്ചു. മലയിടുക്കുകളിൽ തട്ടിയാണ് ഹെലികോപ്റ്റർ തകർന്നത് എന്നാണ് പ്രാഥമിക നിഗമനം. പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി എന്നിവരും അപകടത്തിൽ മരിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിന്‍റെ പൈലറ്റും സഹപൈലറ്റും സഹായികളും പ്രസിഡന്‍റിന്‍റെ അംഗ രക്ഷകരും അടക്കം ആരും രക്ഷപ്പെട്ടില്ല. പ്രസിഡന്‍റിന്‍റെ മരണ വാർത്ത
സ്ഥിരീകരിച്ച ശേഷം ചേർന്ന മന്ത്രിസഭാ യോഗം റെയ്‌സിയുടെ ഇരിപ്പിടത്തിൽ കറുത്ത തുണി വിരിച്ചാണ് ചേർന്നത്. വൈസ് പ്രസിഡവിറിമുഹമ്മദ് മുഖ്‌ബർ ആയിരിക്കും ഇനി ഇറാന്റെ താത്കാലിക പ്രസിഡന്‍റ്. അൻപത് ദിവസത്തിനകം തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും.
കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam