ഇസ്രായേലിന്‍റെ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശം; 'എല്ലാ ഇന്ത്യക്കാരും ഇന്ന് തന്നെ ടെഹ്റാന്‍ വിടണം'

Published : Jun 16, 2025, 12:37 PM ISTUpdated : Jun 16, 2025, 12:49 PM IST
Iran Israel war

Synopsis

ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണമെന്നാണ് അറിയിപ്പ്. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിർദ്ദേശമുണ്ട്.

ദില്ലി: ഇസ്രേയേല്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ ടെഹ്റാന്‍ വിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റാനും തീരുമാനിച്ചു.

ടെഹ്റാന്‍ തുടച്ചുനീക്കുമെന്ന ഇസ്രയേല്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അടിയന്തര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇറാൻ നടത്തിയ ആക്രമങ്ങൾക്ക് ടെഹ്റാനിൽ ജീവിക്കുന്നവർ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. കഴിവതും വേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണം. വിസ ഏത് തരമെന്നത് പരിഗണിക്കാതെ നിര്‍ദ്ദേശം പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. ബന്ധുത്വം ഇപ്പോള്‍ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയെന്നതാണ് അടിയന്തരമായി ചെയ്യാന്‍ കഴിയുന്നത്. അതിര്‍ത്തികള്‍ തുറന്നിരിക്കുകയാണെന്ന് ഇറാന്‍ അറിയിച്ചതിനാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തടസമില്ല. ഇതിനിടെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ അര്‍മേനിയയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും.

ടെഹാറാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയാകും ആദ്യം ഒഴിപ്പിക്കുക. സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്‍ത്ഥികള്‍ വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. കുടിവെള്ള പ്രതിസന്ധി പോലും നേരിട്ട് തുടങ്ങിയെന്നും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിടുന്നതിനാല്‍ വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്ന വിവരങ്ങള്‍ യഥാസമയം അറിയാന്‍ കഴിയുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ടിരുന്നു. കുടങ്ങിയ വിദ്യാര്‍ത്ഥികളിലേറെയും കശ്മീരില്‍ നിന്നുള്ളവരാണ്. എത്ര ഇന്ത്യക്കാര്‍ ഇറാനില്‍ നിലവിലുണ്ടെന്ന കണക്ക് വിദേശകാര്യ മന്ത്രാലയം നല്‍കിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം