ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി യുഎസ്; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നതായി റിപ്പോർട്ട്

Published : Aug 20, 2026, 02:14 PM IST
Strait of Hormuz

Synopsis

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെ ഇറാന്റെ സ്വാധീനം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്. ഭൂരിഭാഗം എണ്ണക്കപ്പലുകളും ഇപ്പോൾ ഒമാൻ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്, ഇത് ഇറാന്റെ ടോൾ പിരിവ് ശ്രമങ്ങളെ പരാജയപ്പെടുത്തി. എണ്ണക്കയറ്റുമതി സാധാരണ നിലയിലേക്ക് അടുക്കുമ്പോഴും, മേഖലയിലെ സുരക്ഷാ സമവാക്യങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ നിർണ്ണായക വഴിത്തിരിവ്. സുപ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെ, ജലപാതയ്ക്ക് മേൽ ഇറാന് ഉണ്ടായിരുന്ന സ്വാധീനം വലിയ തോതിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

കപ്പൽ ഗതാഗത നിരീക്ഷണ ഏജൻസിയായ 'കെപ്ലർ' (Kpler) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെയുള്ള കാർഗോ നീക്കത്തിന്റെ 80 ശതമാനത്തിലധികവും ഒമാൻ റൂട്ടിലൂടെയാണ് നടന്നിട്ടുള്ളത്. യുഎൻ അംഗീകരിച്ചതും എന്നാൽ ഇറാൻ ശക്തമായി എതിർക്കുന്നതുമായ റൂട്ടാണിത്.

ഒമാൻ റൂട്ട് സജീവം

ഇറാന്റെ ഭീഷണികളും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും നിലനിൽക്കുമ്പോഴും, യുഎസ് നാവികസേന നൽകുന്ന സുരക്ഷയിലാണ് ഭൂരിഭാഗം കപ്പലുകളും ഒമാൻ തീരം വഴി കടന്നുപോകുന്നത്. ഒരു മാസം മുൻപ് ഒമാൻ റൂട്ടിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായി നിലച്ച അവസ്ഥയിലായിരുന്നു. ഇറാൻ നിർദ്ദേശിച്ച റൂട്ടിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞതോടെ, കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ ടോൾ പിരിവ് ആരംഭിക്കാൻ ഇറാന് സാധിച്ചിട്ടില്ലെന്ന് ഊർജ്ജ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

എണ്ണക്കയറ്റുമതി സാധാരണ നിലയിലേക്ക്

കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ ഏറ്റവും വലിയ എണ്ണ ടാങ്കറുകളായ വിഎൽസിസികൾ (VLCCs) ഉപയോഗിച്ച് പേർഷ്യൻ ഗൾഫിൽ നിന്ന് എണ്ണ പുറത്തെത്തിക്കുന്നുണ്ട്. ഇറാന്റെ ആക്രമണ ഭീഷണി ഒഴിവാക്കാൻ പല കപ്പലുകളും ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കി (Dark traffic) യാത്ര ചെയ്ത ശേഷമാണ് സുരക്ഷിത മേഖലയിൽ വെച്ച് മറ്റ് ടാങ്കറുകളിലേക്ക് എണ്ണ മാറ്റുന്നത്. കടലിടുക്ക് വഴിയുള്ള എണ്ണനീക്കം പ്രതിദിനം 1.5 കോടി (15 ദശലക്ഷം) ബാരലിലെത്തിയതായി യുഎസ് ഊർജ്ജ വകുപ്പ് വ്യക്തമാക്കുന്നു. യുദ്ധത്തിന് മുൻപുള്ള ശരാശരിയായ 2 കോടി ബാരലിനോട് വളരെ അടുത്ത കണക്കാണിത്.

അവകാശവാദങ്ങളും നിലവിലെ യാഥാർത്ഥ്യവും

കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ഇറാന്റെ ഡ്രോൺ-മിസൈൽ ഭീഷണികൾ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല. എങ്കിലും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ജലപാത തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശേഷിക്ക് കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.

അതേസമയം, യുഎസിന്റെ പങ്കാളിത്തമില്ലാതെ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ ഒമാനും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകൾ വരും ദിവസങ്ങളിൽ ഈ മേഖലയിലെ സുരക്ഷാ സമവാക്യങ്ങളെ എങ്ങനെ മാറ്റുമെന്നത് ലോകം ഉറ്റുനോക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനെതിരെ ‘സാമ്പത്തിക യുദ്ധം’ കടുപ്പിക്കാൻ ട്രംപ്; വഴിമുട്ടി നയതന്ത്രം, തിരിച്ചടിയാകുമോ എന്ന് ആശങ്ക
ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ; 'പുതിയ സാമ്പത്തിക യുദ്ധത്തിലും തോൽക്കും, നീക്കം കടബാധ്യതയിൽ നിന്നും ശ്രദ്ധ തിരിക്കാൻ'