
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ. ഇറാൻ സന്ദർശിച്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നടത്തിയ ചർച്ചയിലാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. മുൻപ് ഒപ്പിട്ട കരാറിന്റെ വ്യവസ്ഥകൾ തുടരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ അറിയിച്ചെങ്കിലും, ചർച്ചകൾ പുനരാരംഭിക്കാൻ നിലവിൽ ധൃതിയില്ലെന്നാണ് യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാട്.
ഇറാൻ–അമേരിക്ക സംഘർഷം ആറ് മാസം തികയുന്ന ഘട്ടത്തിലാണ് വീണ്ടും നിർണായക സമാധാന ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള വഴികളും അമേരിക്കയുമായുള്ള ചർച്ചകൾക്കുള്ള ഉപാധികളും പ്രധാന വിഷയമായി. ഒമാനുമായി സഹകരിച്ച് ഹോർമൂസ് കടലിടുക്കിൽ താൽക്കാലിക കപ്പൽ പാത തുറക്കുന്നത് സംബന്ധിച്ചും, കടലിടുക്കിൽ പാകിയ മൈനുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. അതേസമയം, ഹോർമൂസ് വഴിയുള്ള തെക്കൻ തീരത്തെ കപ്പൽ സർവീസ് അമേരിക്കയുമായി ചേർന്ന് നടപ്പാക്കുന്നത് ഒമാൻ അവസാനിപ്പിച്ചതായി ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിൽ അടുത്തിടെ ഇന്ത്യയുടേത് ഉൾപ്പെടെ രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവം മേഖലയിൽ വൻ ആശങ്ക സൃഷ്ടിച്ചിരുന്നു.
തകർക്കപ്പെട്ട ഇറാന്റെ ആണവ നിലയങ്ങൾ പുനർനിർമ്മിക്കുന്നതായി നിലവിൽ തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി വ്യക്തമാക്കി. ടെഹ്‌റാനിൽ ആരംഭിച്ച ഇസ്ലാമിക ഐക്യ സമ്മേളനത്തിൽ സംസാരിക്കവെ, മേഖലയുടെ സുരക്ഷയ്ക്കായി ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും സാമ്പത്തിക സാംസ്കാരിക സഹകരണം ശക്തമാക്കണമെന്നും പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആഹ്വാനം ചെയ്തു. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെയും യുദ്ധത്തെയും നേരിടാനുള്ള ശക്തമായ നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam