
ടെഹ്റാന്‍: ഇറാനില്‍ കഴിഞ്ഞ ജനുവരി എട്ടിന് യുക്രെയിന്‍ വിമാനം തകര്‍ന്ന് 179 പേരുടെ മരണം സംഭവിച്ചതിന്‍റെ പിന്നിലെ വിവരങ്ങള്‍ വെളിപ്പെടുത്തി ഇറാന്‍. നേരത്തെ തെറ്റിദ്ധാരണയില്‍ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളാണ് യാത്ര വിമാനം തകര്‍ത്തത് എന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ പരിശോധിച്ചാണ് ഇറാന്‍ സിവില്‍ ഏവിയേഷന്‍ സംഘടന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത്.
ഫ്രാന്‍സില്‍ അയച്ചാണ് യുക്രെയിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 752 ലെ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ ഇറാന്‍ വീണ്ടെടുത്തത്. ടെഹ്റാന്‍ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിനു നേരെ ഇറാൻ റവല്യൂഷനറി ഗാർഡ്‌സ് തൊടുത്ത ആദ്യ മിസൈൽ റേഡിയോ ഉപകരണങ്ങൾ നശിപ്പിച്ചു.
25 സെക്കൻഡിനു ശേഷം രണ്ടാമത്തെ മിസൈൽ ഏറ്റതോടെ വിമാനം പൊട്ടിത്തെറിച്ച കത്തി മണ്ണില്‍ പതിച്ചു. ആദ്യ മിസൈൽ ഏറ്റ ശേഷം 19 സെക്കൻഡുകൾ പൈലറ്റുമാര്‍ കോക്പിറ്റിൽ നടന്ന സംഭാഷണത്തില്‍ ഈ കാര്യങ്ങള്‍ വ്യക്തമാണ്.
ഇറാൻ–യുഎസ് സംഘർഷം നിലനിന്ന സമയത്തായിരുന്നു സംഭവം അരങ്ങേറിയത്. ഇറാൻ ജനറൽ ഖാസിം സുലൈമാനി ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി ഇറാഖിലെ യുഎസ് വ്യോമത്താവളങ്ങൾക്കു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ വ്യോമാക്രമണം പ്രതീക്ഷിച്ച ഇറാനിയന്‍ റവല്യൂഷനറി ഗാർഡ്‌സ് യാത്ര വിമാനത്തെ തെറ്റിദ്ധരിച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അത് സമ്മതിക്കുന്നതാണ് ഇപ്പോഴത്തെ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam