അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാൻ പരമോന്നത നേതാവിന്‍റെ ആഹ്വാനം; 'ഡോളറിനെ പുറത്താക്കണം, ഉത്പാദനം വർധിപ്പിക്കണം'

Published : Aug 29, 2026, 05:40 AM IST
Mojtaba Khamenei

Synopsis

ഇടപാടുകളിൽ നിന്ന് ഡോളറിനെ ഘട്ടം ഘട്ടമായി ഒഴിവാക്കണമെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിച്ച് സ്വയം പര്യാപ്തമായ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കണമെന്നും മുജ്തബ ഖമനെയി ആവശ്യപ്പെട്ടു. ശത്രുരാജ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം. ഇടപാടുകളിൽ നിന്ന് ഡോളറിനെ ഘട്ടം ഘട്ടമായി പുറത്താക്കണമെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണമെന്നും അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങരുതെന്നുമാണ് മുജ്തബ ഖമനെയി ആഹ്വാനം ചെയ്തത്. എന്നത്തേക്കാളും കരുത്തുറ്റ ഇറാൻ ഉണ്ടാകുമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. സാമൂഹ്യ ഐക്യത്തെ ബാധിക്കുന്ന പ്രസ്താവനകൾ വിലക്കിയിരിക്കുകയാണ് ഇറാന്‍റെ പരമോന്നത നേതാവ്. ഒന്നിച്ചു നിൽക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

മുജ്തബ ഖമനെയിയുടെ ആഹ്വാനം

സ്വയം പര്യാപ്തമായ ഒരു പ്രതിരോധ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഡോളറിനെ ഒഴിവാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ, ജനസേവനത്തിൽ അധിഷ്ഠിതമായ ഒരു ഭരണകൂടത്തിന്റെ കടമകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാമ്പത്തിക പ്രതിരോധം എന്നത് കേവലം ഒരു നയപരമായ തീരുമാനം മാത്രമല്ലെന്നും, മറിച്ച് വിദേശ സാമ്പത്തിക സമ്മർദ്ദങ്ങളെ ചെറുക്കാനും ദീർഘകാല സ്ഥിരത കൈവരിക്കാനുമുള്ള ദേശീയ ചട്ടക്കൂടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര ഉൽപ്പാദനം പര്യാപ്തമല്ലാത്ത മേഖലകളിൽ ആവശ്യാനുസരണം വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് തികച്ചും ഉചിതവും ബുദ്ധിപരവുമായിരിക്കണമെന്നും മുജ്തബ ഖമനെയി വ്യക്തമാക്കി. നാണയപ്പെരുപ്പം, തൊഴില്ലായ്മ, ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെന്ന് ഖമനെയി അഭ്യർത്ഥിച്ചു. കൂടാതെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെയും അവ ഉപയോഗപ്രദമായ മേഖലകളിലേക്ക് തിരിച്ചുവിടേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ശത്രുരാജ്യങ്ങളെ മുജ്തബ ഖമനെയി പരോക്ഷമായി പരാമർശിച്ചു. ശത്രുക്കളുടെ യുക്തിരഹിതമായ ആവശ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങുന്നതാണ് സാമ്പത്തിക പുരോഗതിയിലേക്കുള്ള വഴിയെന്ന് വിശ്വസിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുപോലും രാജ്യത്തിനും അതിന്റെ വിഭവങ്ങൾക്കും മേൽ അവർ വരുത്തിവെച്ച നാശനഷ്ടങ്ങൾ പരിശോധിച്ചാൽ സത്യം ഇതിന് നേരെ വിപരീതമാണെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതൽ വലിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ട് പുതിയ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുജ്തബ ഖമനെയിയുടെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ അയക്കാമെന്നടക്കമുള്ള വാഗ്ദാനവുമായി ഇന്ത്യ, സ്വീകരിക്കാതെ നേപ്പാൾ
നേപ്പാൾ പ്രളയം: രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് എസ് ജയശങ്കർ; നേപ്പാൾ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു