
ബേൺ:അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്‌സർലൻഡിൽ ആരംഭിച്ച നിർണായക സമാധാന ചർച്ചകളിൽ തുടക്കത്തിൽ തന്നെ കല്ലുകടി. സമാധാന ചർച്ചകൾക്കെത്തിയ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പമുള്ള സംയുക്ത ഫോട്ടോ സെഷനിൽ പങ്കെടുക്കാതെയും ട്രംപിന്റെ പുതിയ ഭീഷണിക്ക് പിന്നാലെ ചർച്ചാ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്ത് ഇറാൻ പ്രതിനിധികൾ. അടുത്തിടെ ഒപ്പുവെച്ച ഇസ്‌ലാമാബാദ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സ്വിറ്റ്‌സർലൻഡിലെ ബുർഗൻസ്റ്റോക്ക് റിസോർട്ടിലാണ് ഇറാൻ, യുഎസ്, പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങൾ പങ്കെടുത്ത ആദ്യഘട്ട ചർച്ചകൾ സംഘടിപ്പിച്ചത്. ചർച്ച ആരംഭിക്കുന്നതിന് മുൻപ് ഇരുപക്ഷവും തമ്മിലുള്ള ഹസ്തദാനവും സംയുക്ത ഫോട്ടോ സെഷനും സംഘാടകരും യുഎസ് പ്രതിനിധികളും ചേർന്ന് ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഇത് അമേരിക്കയുടെ ഒരു മീഡിയ ഷോ മാത്രമാണെന്ന് ചൂണ്ടിക്കാണിച്ച് ഇറാന്റെ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഘാലിബഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇതിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ്
ചർച്ചാ വേദിയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവർ സന്നിഹിതരായിരുന്ന മുറിയിലേക്ക് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രവേശിച്ചു. അവിടെയുണ്ടായിരുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അദ്ദേഹം ഹസ്തദാനം ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. തുടർന്ന് ഷെരീഫിനോട് വളരെ രഹസ്യമായി ഒരു സന്ദേശം കൈമാറിയ ശേഷം അരാഗ്ചിയും ഇറാൻ സംഘവും പെട്ടെന്ന് മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. ഈ അപ്രതീക്ഷിത നീക്കം പാക് പ്രധാനമന്ത്രിയെ അമ്പരപ്പിച്ചു. തൊട്ടടുത്ത് നിന്നിരുന്ന പാക്സേനാ ചീഫ് അസിം മുനീറിനോട് ഷെരീഫ് അത്ഭുതത്തോടെ ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥലത്തുണ്ടായിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഈ സംഭവങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇറാൻ സംഘത്തിന്റെ പെട്ടെന്നുള്ള മടക്കത്തിന് പിന്നാലെ വാൻസ് പാക് പ്രധാനമന്ത്രിയുടെയും ആർമി ചീഫിന്റെയും അടുത്തേക്ക് ചെന്ന് അരാഗ്ചിയുടെ പെട്ടെന്നുള്ള മടക്കത്തെക്കുറിച്ചും അദ്ദേഹം കൈമാറിയ സന്ദേശത്തെക്കുറിച്ചും ചുരുങ്ങിയ സമയം സംസാരിക്കുകയും ചെയ്തു.
Interesting Video
Asim Munir and @CMShehbaz appeared to think everything would go exactly as promised to the US (a speech by Iran, the US, Pakistan, and Qatar before the start of the talks). But it seems Abbas Araghchi played the spoiler at the last moment.
As @araghchi entered… pic.twitter.com/ZoLVXa3Yyx— Shivank Mishra (@shivank_8mishra) June 21, 2026
ലെബനനിലെ ഹിസ്ബുള്ളയെ നിയന്ത്രിക്കാൻ ഇറാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പുതിയ യുഎസ് സൈനിക നടപടി നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. അമേരിക്കൻ പ്രസിഡന്റിന്റെ ഈ പരസ്യമായ ഭീഷണികളിൽ പ്രതിഷേധിച്ചാണ് ഇറാൻ സംഘം ചർച്ചാ വേദി പൂർണ്ണമായും ബഹിഷ്‌കരിച്ചത്. ട്രംപിന്റെ വാക്കാലുള്ള ഭീഷണികളോട് എങ്ങനെ പ്രതികരിക്കണമെന്നത് സംബന്ധിച്ച് ഇറാൻ സംഘം ആഭ്യന്തര കൂടിയാലോചനകൾ നടത്തുകയാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 80 മിനിറ്റോളം നീണ്ടുനിന്ന ആദ്യഘട്ട ചർച്ചകൾക്ക് ശേഷമാണ് ഇറാൻ പ്രതിനിധികൾ പിന്മാറിയത്. യുദ്ധം അവസാനിപ്പിക്കുക, ഉപരോധങ്ങളിൽ ഇളവ് വരുത്തുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകൾ ലഭ്യമാക്കുക എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ നടന്നിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam