
ന്യൂഡൽഹി: ഇന്ന് പുലര്‍ച്ചെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനും തമ്മിലുള്ള സമാധാന ധാരണ പൂർത്തിയായതായി ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. എന്നാലിത് നേരത്തെ ആക്കാൻ ട്രംപും വൈകിപ്പിക്കാൻ ഇറാനും ആഗ്രഹിച്ചുവെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ഇത്തരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള 7.5 മണിക്കൂറിന്റെ സമയവ്യത്യാസം തങ്ങൾക്ക് അനുകൂലമായ രീതിയിലാണ് പ്രഖ്യാപനത്തിനായി ഇരുപക്ഷവും ഉപയോഗപ്പെടുത്തിയത്. ജൂൺ 14-ന് തന്റെ എൺപതാം ജന്മദിനത്തിൽ തന്നെ ഇറാനുമായുള്ള സമാധാന ധാരണ പൂർത്തിയാക്കാൻ ട്രംപ് അതീവ താല്പര്യം കാണിച്ചിരുന്നു. എന്നാൽ ട്രംപിന് ഒരു ജന്മദിന സമ്മാനം നൽകാൻ ഇറാൻ ആഗ്രഹിക്കാത്തതിനെ തുടർന്ന്, പ്രാദേശിക സമയം അർദ്ധരാത്രി കഴിയുന്നത് വരെ ധാരണയുടെ കരാർ പൂർത്തിയാക്കുന്നത് അവർ ബോധപൂർവ്വം വൈകിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മാധ്യസ്ഥം വഹിച്ച പാകിസ്താൻ ആദ്യം പ്രഖ്യാപിച്ച ഈ സമാധാന ധാരണ ജൂൺ 14-ന് ഈസ്റ്റേൺ സമയം വൈകുന്നേരം 5:29-നാണ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചത്. ട്രംപ് പ്രഖ്യാപനം നടത്തുമ്പോൾ ടെഹ്റാനിൽ സമയം ജൂൺ 15 പുലർച്ചെ ഒരു മണി ആയിരുന്നു. ചരിത്രപരമായ ഈ നിമിഷം ഞായറാഴ്ചയുള്ള ട്രംപിന്റെ ജന്മദിനവുമായി ഒത്തുപോകരുതെന്ന് ഇറാൻ ആഗ്രഹിച്ചതായി രണ്ട് ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് ധാരണ പൂർത്തിയായതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചത്. ഹോർമൂസ് തുറമുഖം തുറക്കുന്നതിനും യുഎസ് നാവിക ഉപരോധം ഉടനടി നീക്കുന്നതിനും താൻ പൂർണ്ണമായി അനുമതി നൽകുന്നതായി ട്രംപ് പോസ്റ്റിൽ വ്യക്തമാക്കി. യുഎസ്-ഇറാൻ സമാധാന ധാരണയുടെ പൂർണ്ണമായ ഉള്ളടക്കം ഇപ്പോഴും വ്യക്തമല്ലെങ്കിലും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ലബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികൾ ഉടനടി സ്ഥിരമായി നിർത്തലാക്കുന്നതും ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുന്നതും ഈ ധാരണയിൽ ഉൾപ്പെടുന്നു. ഈ ധാരണ കൊണ്ട് ശത്രുവിനെ പൂർണ്ണമായി വിശ്വസിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്നും യുഎസ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് തങ്ങൾ നിരീക്ഷിക്കുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി വ്യക്തമാക്കി. ഈ ധാരണയുടെ ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് നടക്കും. ഇതിന് ശേഷമുള്ള 60 ദിവസത്തെ കാലയളവിലായിരിക്കും അന്തിമ കരാറിനായുള്ള ചർച്ചകൾ നടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam