
ടെഹ്റാൻ: ജനകീയ പ്രതിഷേധം ആളിക്കത്തുന്ന ഇറാനിൽ ഇന്നും സംഘർഷം. കുർദിഷ് നഗരമായ മഹാബാദിൽ പോലീസും പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടി. പോലീസ് വെടിവെപ്പിൽ, ഒരാൾ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ മഹാബാദ് ഗവർണറുടെ ഓഫീസിനു തീവെച്ചു. അതേസമയം, ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ ഭീകരാക്രമണങ്ങൾക്ക് വഴിവെക്കുന്നു എന്ന ആരോപണവുമായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയീസി രംഗത്തെത്തി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ, ഷിറാസിലെ ഷിയാ ആരാധനാ കേന്ദ്രത്തിനു നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെടുത്തിയായിരുന്നു റയീസിയുടെ ആരോപണം.
ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച 22 വയസ്സുകാരി മഹ്സ അമിനിയുടെ 40-ാം ചരമദിനത്തിൽ അവരുടെ ശവകുടീരത്തിൽ തടിച്ചു കൂടിയത് പതിനായിരങ്ങളാണ്. കുർദ് പട്ടണമായ സാക്വസിൽ മഹ്‌സ അമിനിയുടെ സംസ്കാര സ്ഥലത്ത് കൂടിയ സ്ത്രീകൾ ശിരോവസ്ത്രം ഊരിയെറിഞ്ഞു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയിക്കെതിരെ മുദ്രാവാക്യം മുഴക്കി. സ്വാതന്ത്ര്യം പുലരട്ടെ, ഏകാധിപതി തുലയട്ടെ... എന്നിങ്ങനെയായിരുന്നു ആ മുദ്രാവാക്യം.
പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒട്ടേറെ പേരെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി നഗരങ്ങളിൽ ജനം കൂട്ടമായി തെരുവിലിറങ്ങി നടത്തുന്ന സമരം തുടരുകയാണ്. ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. റഷ്യക്ക് ആയുധം വിറ്റതിന്റെ പേരിൽ യൂറോപ്യൻ യൂണിയനും ഇറാനുമേൽ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പോലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനിക്ക് കസ്റ്റഡിയിൽ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അന്ന് മുതൽ ഇറാനിൽ തുടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 250ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. പ്രക്ഷോഭങ്ങളിൽ ഇതുവരെ ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ അജണ്ടയനുസരിച്ചുള്ള സമരമാണ് നടക്കുന്നതെന്ന വാദമാണ് ഇറാൻ ഭരണകൂടം തുടക്കം മുതൽ ഉയർത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam