
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ, ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണകാര്യങ്ങളിൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് പരമോന്നത നേതാവായിരുന്നു. എന്നാൽ ഇപ്പോൾ, സൈനിക കമാൻഡർമാരുടെ പക്കലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതായാണ് റിപ്പോർട്ട് പറയുന്നത്.
മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം അധികാരമേറ്റ മകൻ മുജ്‌തബ ഖമനെയിക്ക് പിതാവിനെപ്പോലെ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു. സൈനിക ജനറലുകൾ എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്ന നിലയിലേക്ക് അദ്ദേഹം ഒതുങ്ങിയെന്നും, സൈന്യത്തിന് മേധാവിത്വം ലഭിച്ചതോടെ അമേരിക്കയുമായുള്ള ചർച്ചകളിലും മറ്റും ഇറാൻ കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നുവെന്നുമാണ് വാർത്താ ഏജൻസി പറയുന്നത്. ഇതാണ് സമാധാന ചർച്ചകളെ മന്ദഗതിയിലാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു.
നയതന്ത്രപരമായ മറുപടികൾ നൽകുന്നതിൽ ഇറാൻ്റെ ഭാഗത്തുണ്ടാകുന്ന കാലതാമസത്തിന് കാരണവും ഏകീകൃത നേതൃത്വത്തിൻ്റെ അഭാവമെന്നാണ് റിപ്പോർട്ട്. മതനേതൃത്വത്തിന്റെ കൈപ്പിടിയിലായിരുന്ന ഇറാന്റെ ഭരണം ഇപ്പോൾ പൂർണ്ണമായും സൈനിക സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായി മാറിയെന്നാണ് റിപ്പോർട്ട്. ഇത് മേഖലയിലെ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam