
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടും തിരക്കിട്ട നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും. ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും സംസാരിച്ചു. ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രം ഹോർമൂസ് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണത്തിൽ ചർച്ച നടത്തുന്നതും പരിഗണിക്കാമെന്നാണ് ഇറാന്റെ നിലപാട്. അതിനിടെ ഇറാന്റെ പുതിയ നിർദേശങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച ചെയ്തെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പറഞ്ഞു.
യുഎഇക്ക് നേരെ ഇറാൻ നടത്തിയ കടുത്ത ആക്രമണം പെട്ടെന്നുണ്ടായതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണെന്നും യുഎഇ പ്രസിഡൻ്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. പ്രതിസന്ധിക്കിടെ ജിസിസി മേഖലയുടെ യോജിപ്പ് സമീപകാലത്തെ താഴ്ന്ന നിലയിലേക്കെത്തിയതും അറബ് ലീഗ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മേഖലയിൽ കാര്യമായ വഴിത്തിരിവാണ് ഈ ആക്രമണമെന്നും ഇനി രീതി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ കടുത്ത വിമർശനവും നിലപാടും തുടരുകയാണ് യുഎഇ. വിഷയത്തിൽ ഇറാനെക്കുറിച്ചും മേഖലയെക്കുറിച്ചും തുറന്ന ആഴത്തിലുള്ള വിലയിരുത്തലാണ് ഡോ. അൻവർ ഗർഗാഷിന്റേത്. യുഎഇക്ക് നേരെയുള്ള കടുത്ത ആക്രമണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണവും തീരുമാനവുമുണ്ടെന്ന് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. സമാധാനത്തിനായി ഗൾഫ് മേഖലയുടെ സജീവ ശ്രമമുണ്ടായിട്ടും ആക്രമണം നടത്തിയത് ഒറ്റപ്പെട്ട തീരുമാനമല്ല. മേഖലയിൽ കാര്യമായ വഴിത്തിരിവാണ് ഈ ആക്രമണമെന്നും മുൻപുണ്ടായിരുന്ന രീതികളും സമീപനങ്ങളും മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംഘർഷകാലത്ത് സഖ്യങ്ങളുടെ പുന:പരിശോധന എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പമാണ് അനിവാര്യമായ ഘട്ടത്തിലും പ്രതിസന്ധിയെ നേരിടാനുള്ള യോജിച്ച ഇടപെടലുകളിൽ ജിസിസിയിലെ ഐക്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയതും അദ്ദേഹം തുറന്നുപറഞ്ഞത്. അറബ് ലീഗ് നേതൃത്വം പ്രതീക്ഷയ്ക്കൊത്തു പ്രവർത്തിച്ചില്ലെന്നും തുറന്നുപറഞ്ഞു. മേഖലയുടെ സ്ഥിരതയും പൊതു താൽപര്യവും സംരക്ഷിക്കുന്നതിൽ അമേരിക്കയുമായി ഉൾപ്പടെയുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യവും അൻവർ ഗർഗാഷ് എടുത്തു പറഞ്ഞു. പരമ്പരാഗത രീതികളിൽ ഇനി ഇറാന്റെ ഭീഷണികളെ നേരിടാനാവില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന യുഎഇ അതിശക്തമായ നിലപാടിൽ തീരുമാനങ്ങളെടുക്കും എന്ന് വ്യക്തമാക്കുന്നു. വിഷയങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളിലൂടെ പരിഹാരം കാണുന്ന പതിവ് രീതിക്ക് കാര്യമായ മാറ്റം ഇപ്പോഴത്തെ സംഘർഷം സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഒരു വലിയ സൂചനയാണ്.
ഇറാന്റെ ആക്രമണത്തിന് പിന്നാലെയുള്ള തുടർനടപടികളുടെ ഭാഗമായി 69 പേരുടെ പൗരത്വം റദ്ദാക്കി ബഹറൈൻ. പൗരത്വം റദ്ദാക്കപ്പെട്ടവരുടെ പട്ടികയും പേരുകൾ സഹിതം പുറത്തുവിട്ടു. രാജകീയ ഉത്തരവ് പ്രകാരമാണ് നടപടി. ബഹറൈൻ ആക്രമണം നേരിട്ട സമയത്ത് രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും, സുരക്ഷയും സ്ഥിരതയും അട്ടിമറിക്കാൻ ശ്രമിക്കുകയും ചെത്വരെന്ന് കണ്ടെത്തിയാണ് നടപടി. ബഹറൈനി പൗരത്വം ലഭിച്ചവർക്ക് അതിന്റേതായ കടമകളുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നത് കൂടിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam