
റോം: ഇസ്ലാമിക സംസ്കാരവും യൂറോപ്യൻ സംസ്കാരത്തിന്റെ മൂല്യങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. തീയതി വ്യക്തമാക്കാതെ പ്രചരിച്ച വീഡിയോയിലാണ് ഇവർ ഇക്കാര്യം പറയുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി ഇറ്റാലിയൻ ഭാഷയിൽ സംസാരിക്കുന്ന പഴയ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. മെലോനിയുടെ പാർട്ടിയായ കൺസർവേറ്റീവ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി ശനിയാഴ്ച റോമിൽ പരിപാടി സംഘടിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് വീഡിയോ പ്രചരിച്ചത്. ചടങ്ങിൽ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും പങ്കെടുത്തു.
ഇസ്‌ലാമിക സംസ്‌കാരവും അതിന്റെ പ്രത്യേക വ്യാഖ്യാനവും നമ്മുടെ സംസ്‌കാരത്തിന്റെ അവകാശങ്ങളും മൂല്യങ്ങളും തമ്മിൽ പൊരുത്തത്തിന്റെ പ്രശ്‌നമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇറ്റലിയിലെ ഭൂരിഭാഗം ഇസ്ലാമിക സാംസ്കാരിക കേന്ദ്രങ്ങൾക്കും സൗദി അറേബ്യയാണ് ധനസഹായം നൽകുന്നത്. അവിശ്വാസവും സ്വവർഗരതിയും ക്രിമിനൽ കുറ്റമായ സൗദി അറേബ്യയുടെ കർശനമായ ശരീഅത്ത് നിയമത്തെയും മെലോനി വിമർശിച്ചു. ഇസ്ലാമിക നിയമം എന്ന് പൊതുവെ വിളിക്കപ്പെടുന്ന ശരീഅത്ത് നിയമം, ഇസ്ലാമിന്റെ അടിസ്ഥാന മതഗ്രന്ഥങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും മെലോനി പറഞ്ഞു.
ശരീഅത്തിൽ വ്യഭിചാരത്തിന് കല്ലെറിയലും അവിശ്വാസത്തിനും സ്വവർഗരതിക്കും വധശിക്ഷയുമാണ് വിധിക്കുന്നത്. ഇക്കാര്യങ്ങൾ നാം ഉന്നയിക്കണം. എന്നാൽ ഇസ്ലാമിനെ ഇക്കാര്യങ്ങൾകൊണ്ട് സാമാന്യവത്കരിക്കുക എന്നല്ല താൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്ലാമിക സംസ്കാരരവും യൂറോപ്യൻ മൂല്യങ്ങളും വളരെ ദൂരമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു.
ടുണീഷ്യയിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരുടെ യാത്രക്ക് സംയുക്തമായി ധനസഹായം നൽകാനുള്ള പദ്ധതികൾ ബ്രിട്ടനും ഇറ്റലിയും ശനിയാഴ്ച പ്രഖ്യാപിച്ചു. എത്ര പണമാണ് സഹായമായി നൽകുക എന്നതിൽ തീരുമാനമായിട്ടില്ല. കുടിയേറ്റം സംബന്ധിച്ച ചർച്ചകൾക്കായി ഇരു നേതാക്കളും അൽബേനിയൻ പ്രധാനമന്ത്രി എദി രാമയെയും കണ്ടു.