
ടെൽ അവീവ്: ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ അലി ശദ്‍മാനിയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്‍മാനി.
ഇറാൻ സൈന്യത്തിന്റെ ഏകോപനവും എമർജൻസി കമാൻഡ് സെന്ററുമായി പ്രവർത്തിക്കുന്ന ആസ്ഥാനമാണ് ഖത്തം അൽ അൻബിയാ ഹെഡ്‍ക്വാർട്ടേഴ്സ്. ഇവിടെ സൈനിക മേധാവിയായി ചുമതലയേറ്റ മേജർ ജനറൽ അലി ശദ്‍മാനിയെ ദിവസങ്ങൾക്കകം തന്നെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. വ്യോമാക്രമണത്തിൽ അലി ശദ്‍മാനിയെ കൊല്ലപ്പെടുത്തുകയായിരുന്നു എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ഇക്കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് അലി ശദ്‍മാനിയെ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡറായി നിയോഗിച്ചുകൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിറക്കിയത്. മികച്ച സേവനവും അനുഭവ പരിചയും കണക്കിലെടുത്ത് അലി ശദ്‍മാനിക്ക് മേജർ ജനറൽ പദവി നൽകുന്നുവെന്നും സൈനിക മേധാവി സ്ഥാനത്ത് നിയോഗിക്കുവെന്നും ഖമേനി ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam