
ദില്ലി: ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ എതിർക്കുന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ഗൾഫ് നേതാക്കളെ നേരിട്ട് അറിയിച്ചേക്കും. ഖത്തർ അമീറുമായി നടത്തിയ സംഭാഷണത്തിൽ ഇസ്രയേൽ ആക്രമണത്തെ മോദി അപലപിച്ചിരുന്നു. സംഘർഷം വഷളാകുന്നതിലുള്ള ആശങ്കയും ഇന്ത്യ വിവിധ രാജ്യങ്ങളെ അറിയിക്കും.
''ഖത്തറിൻ്റെ പരമാധികാരം ലംഘിച്ച് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. ഇതിൽ അതിയായ ആശങ്കയുണ്ട്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ നല്‍കുന്ന സംഭാവനയെ ഇന്ത്യ വിലമതിക്കുന്നു. ഗാസയിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്യുന്നു.''- ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായി നടത്തിയ സംഭാഷണത്തിൽ അറിയിച്ചത്. നയതന്ത്രത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കണം എന്നും മോദി പറഞ്ഞു. രണ്ട് കൊല്ലമായി നടക്കുന്ന സംഘർഷത്തിൽ ഇസ്രയേലിൻ്റെ ഒരു നീക്കത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നത് ഇതാദ്യമായാണ്. ഇസ്രയേലുമായുള്ള ബന്ധം കണക്കിലെടുത്ത് എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും ഇന്ത്യ എതിർക്കുന്നുവെന്നും ഇന്ത്യയുടെ പ്രസ്താവനയിൽ ഉൾപ്പെടുത്തി.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ ശക്തമായി എതിർക്കാതിരുന്നാൽ അത് ദോഷം ചെയ്യും എന്നാണ് കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. ഇന്ത്യയുമായി അടത്തു ബന്ധമുള്ള യുഎഇ പ്രസിഡൻ്റുമായും സൗദി കിരീടാവകാശിയുമായും മോദി ചർച്ച നടത്തിയേക്കും. ഖത്തർ ജനതയോടുള്ള ഐക്യദാർഡ്യത്തിന് അമീർ ഇന്നലെ മോദിക്ക് നന്ദി അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ പ്രസ്താവനയിൽ ഇസ്രയേൽ ആക്രമണമെന്ന് എടുത്തു പറയാത്തതിനെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര അടക്കമുള്ളവർ വിമർശിച്ചു.
ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് ഇസ്രയേലിന് കൂട്ടായ മറുപടി ഉണ്ടാകുമെന്ന് ഖത്തർ. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. പ്രതികരണം എന്താക്കണമെന്നതിൽ ചർച്ചകൾ നടക്കുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam