
ഗാസ: ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുളള ജനക്കൂട്ടത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണം സാങ്കേതിക തകരാറിനെ തുടര്‍ന്നാണെന്ന് ഇസ്രയേൽ. ആക്രമണത്തിൽ കുട്ടികളടക്കം പത്തുപേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രായേലിന്‍റെ ഏകപക്ഷീയ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ജനക്കൂട്ടത്തിനുനേരെ ആക്രമണം ഉണ്ടായത്.
സൈനിക, ഹമാസ് കേന്ദ്രങ്ങള്‍ക്കു പുറമെ സാധാരണക്കാര്‍ക്കെതിരേയും ഇസ്രായേല്‍ ഇന്നും ആക്രമണം നടത്തി. മധ്യ ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയവര്‍ക്കു നേരെ ഡ്രോണ്‍ മുഖേന മിസൈല്‍ ആക്രമണം നടത്തി. ആറു കുട്ടികള്‍ ഉള്‍പ്പെടെ 10പേര്‍ തത്ക്ഷണം മരിച്ചു. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. അല്‍ നുസ്റേത്ത് അഭയാര്‍ത്ഥി ക്യാംപിനു സമീപത്തായിരുന്നു ആക്രമണം. അതേസമയം, സാധാരണക്കാര്‍ക്കു നേരെയുളള ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം.
ഭീകരര്‍ക്ക് നേരെ പ്രയോഗിച്ച മിസൈല്‍ സാങ്കേതിക തകരാറുകളാല്‍ ലക്ഷ്യം തെറ്റി ജനവാസ മേഖലയില്‍ പതിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നും ഇസ്രായേല്‍ സേന വിശദീകരിച്ചു. ആക്രമണത്തില്‍ ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചു. ഞായറാഴ്ച നടന്ന ഇസ്രായേല്‍ ആക്രമണത്തിലാകെ 19 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസാ സിവില്‍ ഡിഫെന്‍സ് ഏജന്‍സി അറിയിച്ചു.
അതേസമയം, ഗാസ-ഇസ്രയേൽ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഗാസ വിഷയത്തിൽ ചര്‍ച്ചകള്‍ നല്ലരീതിൽ നടക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ ചര്‍ച്ചയിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നുണ്ട്. വെടിനിര്‍ത്തലിലടക്കം അടുത്താഴ്ചയോടെ നിര്‍ണായക തീരുമാനമുണ്ടായേക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam