
ജെറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗാസയിലെ ജനതക്ക് സഹായവും പിന്തുണയുമായി തിരിച്ചസന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തൻബർഗ് ഉള്‍പ്പെടെ 12 സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ കസ്റ്റഡിയിലെടുത്തു. മെഡ്‌ലീന്‍ എന്ന കപ്പലാണ് ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചയയ്ക്കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.
വാർത്താവിനിമയ ബന്ധം വിച്ഛേദിച്ചതോടെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. കപ്പലുമായി ബന്ധം നഷ്ടപ്പെട്ടതായി ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് സഹസ്ഥാപക ഹുവൈദ അറഫ് സ്ഥിരീകരിച്ചു. കപ്പൽ ഗാസ തീരത്ത് എത്താൻ അനുവദിക്കില്ലെന്നന്നാണ് ഇസ്രയേൽ ആവർത്തിക്കുന്നത്. കപ്പൽ തടയുമെന്നും ആക്റ്റിവിസ്റ്റുകളെ തിരിച്ചയക്കുമെന്നും ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് മാസമായി ഇസ്രായേൽ ഉപരോധം നേരിടുന്ന ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്ളോട്ടിലയുടെ ഭാഗമായ മെഡ്‌ലീന്‍ കപ്പൽ ഇന്ന് രാവിലെയാണ് ഗസ്സ തീരത്തേക്ക് കടന്നത്. ഇന്നലെ ഉച്ചയോടെയാണ് കപ്പൽ ഈജിപ്ത് തീരത്തെത്തിയത്.
പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിലാണ് 12 സന്നദ്ധ പ്രവർത്തകർ സഹായവുമായി കപ്പലിലുള്ളത്. ഗ്രെറ്റയെ കൂടാതെ: റിമ ഹസ്സന്‍, യാസെമിന്‍ അകാര്‍(ജര്‍മനി), ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ (ഫ്രാന്‍സ്), തിയാഗോ അവില (ബ്രസീല്‍), ഒമര്‍ ഫൈയാദ് (ഫ്രാന്‍സ്), പാസ്‌കല്‍ മൗറീറാസ് (ഫ്രാന്‍സ്), യാനിസ് (ഫ്രാന്‍സ്), സുയൈബ് ഒര്‍ദു (തുര്‍ക്കി), സെര്‍ജിയോ ടൊറിബിയോ (സ്പെയിന്‍), മാര്‍ക്കോ വാന്‍ റെന്നിസ് (നെതര്‍ലന്‍ഡ്), റെവ വിയാഡ് (ഫ്രാന്‍സ്) എന്നിവരാണ് കപ്പലിലുള്ളത്. ഇവര്‍ക്കൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാമും കപ്പലിലുണ്ട്.
കപ്പല്‍ ഗാസയില്‍ എത്താതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന് (ഐഡിഎഫ്) പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സ് നിര്‍ദേശം നല്‍കിയിരുന്നു. പലസ്തീന്‍ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാന്‍ ഇസ്രയേല്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ 108 പേരാണ് കൊല്ലപ്പെട്ടത്. ഭക്ഷണം തേടിയെത്തിയവർക്ക് നേരെ സേന നടത്തിയ വെടിവെപ്പിൽ 13 മരണം കൂടി. ഇന്ധനം തീർന്നതോടെ അവശേഷിച്ച ഗസ്സ ആശുപത്രികളും അടച്ചുപൂട്ടലിൻറെ വക്കിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam