
ടെൽ അവീവ്: ഒരു ദശാബ്ദത്തിലേറെ മുമ്പ് ഗാസയിൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികൻ ലെഫ്റ്റനന്റ് ഹദർ ഗോൾഡിന്റേതാണെന്ന് ഹമാസ് അവകാശപ്പെടുന്ന മൃതദേഹം ഇസ്രായേലിന് ലഭിച്ചതായി ഇസ്രയേൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ഞായറാഴ്ച അറിയിച്ചത്. 2014-ൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ അവസാന ദിവസങ്ങളിലാണ് ഗോൾഡിൻ കൊല്ലപ്പെട്ടത്, അതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഗാസയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹമാസ് കൈമാറിയ മൃതദേഹം ഉടൻ തന്നെ തിരിച്ചറിയൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. നേരത്തെ ബന്ദികളാക്കപ്പെട്ടവരിൽ മരിച്ചവരുടെ മൃതദേഹം കൈമാറിയതിന് സമാനമായാണ് ഗോൾഡിന്റെ മൃതദേഹം ഹമാസ് എത്തിച്ചത്.
റെഡ് ക്രോസ് മുഖേനയാണ് മൃതദേഹം കൈമാറിയത്. തുടർന്ന് അവർ അത് ഇസ്രായേൽ സൈന്യത്തിന് കൈമാറി. ഒരു മാസം മുമ്പ് ഗാസയിലെ ഏറ്റവും രൂക്ഷമായ പോരാട്ടം അവസാനിപ്പിച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായിരുന്നു ഈ മൃതദേഹ കൈമാറ്റം. ഹദർ ഗോൾഡിനെ തിരികെ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് ശനിയാഴ്ച വൈകുന്നേരം സൈനികന്റെ കുടുംബം വിശദമാക്കിയത്. ഹദർ ഗോൾഡിനെ തിരിച്ചെത്തിക്കാനുള്ള വലിയ ശ്രമം നടക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി അറിയിച്ചതായാണ് അവർ പ്രസ്താവനയിൽ വിശദമാക്കിയത്. ഹദർ ഗോൾഡിനെ തിരിച്ചെത്തിക്കാനായി കുടുംബം വർഷങ്ങളാണ് പ്രതിഷേധിച്ച് പ്രചാരണം നടത്തിയിരുന്നത്. 2023 ഒക്ടോബർ 7നുണ്ടായ ഹമാസ് ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഹദർ ഗോൾഡിന്റെ കുടുംബത്തിന്റെ പ്രതീക്ഷകൾ വീണ്ടും ഉണർത്തുകയായിരുന്നു.
ഗാസയിൽ അവശേഷിച്ച അഞ്ച് ബന്ദികളിൽ അവസാനത്തേതാണ് ഹദർ ഗോൾഡിന്റെ മൃതദേഹം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ എല്ലാ ബന്ദികളെയും തിരികെ നൽകണമെന്നായിരുന്നു വെടിനിർത്തലിന്റെ ആദ്യ ഘട്ട ധാരണ. 2014 ഓഗസ്റ്റ് 1 നാണ് ഹദർ ഗോൾഡ് കൊല്ലപ്പെട്ടത്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാൻ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ഇത്. 23 വയസ് പ്രായത്തിലാണ് ഹദർ ഗോൾഡ് കൊല്ലപ്പെട്ടത്. 2014ൽ ഒന്നര മാസം നീണ്ട യുദ്ധത്തിൽ 68 ഇസ്രയേലി സൈനികരാണ് കൊല്ലപ്പെട്ടത്. 2200 പലസ്തീൻ സ്വദേശികളാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്നാണ് യുഎൻ വിശദമാക്കിയത്.