ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടെന്ന് ഇസ്രായേൽ മുന്നറിയിപ്പ്; സ്ഥിരീകരിക്കാനാകാതെ CIA, റോയിട്ടേഴ്സ് റിപ്പോർട്ട്

Published : Aug 14, 2026, 03:40 PM IST
Donald Trump

Synopsis

യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി ഇസ്രായേൽ അമേരിക്കയ്ക്ക് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഈ മുന്നറിയിപ്പുകളെ തുടർന്ന് തുർക്കിയിൽ വെച്ച് ട്രംപിന്റെ വിമാനം മാറ്റുന്നത് പോലുള്ള അതീവ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ലക്ഷ്യമിടുന്നുവെന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേലിൽ നിന്ന് അമേരിക്കയ്ക്ക് അതീവ നിർണായകമായ നിരവധി മുന്നറിയിപ്പുകൾ ലഭിച്ചതായി റിപ്പോർട്ട്. തുർക്കി സന്ദർശനത്തിനിടെ എയർ ഫോഴ്സ് വൺ മാറ്റി മറ്റൊരു വിമാനത്തിൽ ട്രംപിനെ രഹസ്യമായി യാത്രയാക്കിയ അസാധാരണ സുരക്ഷാ ഓപ്പറേഷൻ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.എന്നാൽ, ഇസ്രായേൽ നൽകിയ നിർദ്ദിഷ്ട വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയ്ക്ക് (CIA) കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സ്നൈപ്പർ ആക്രമണം മുതൽ മിസൈൽ ഭീഷണി വരെ

ട്രംപിനെ സ്നൈപ്പർ ഉപയോഗിച്ച് വെടിവെക്കാനോ അല്ലെങ്കിൽ വലിയൊരു പൊതുപരിപാടിക്കിടെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ആരെയെങ്കിലും നിയോഗിക്കാനോ ഉള്ള നീക്കങ്ങൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകാമെന്നാണ് ഇസ്രായേൽ യുഎസ് ഇന്റലിജൻസിനെയും വൈറ്റ് ഹൗസിനെയും അറിയിച്ചിരുന്നത്.

ഇതിൽ ഏറ്റവും വിശദമായ മുന്നറിയിപ്പ് എത്തിയത് ജൂലൈയിൽ അങ്കാറയിൽ നടന്ന നാറ്റോ (NATO) ഉച്ചകോടിക്ക് തൊട്ടുമുമ്പായിരുന്നു. ഉച്ചകോടിക്കായി എയർ ഫോഴ്സ് വണ്ണിൽ യാത്ര ചെയ്യുന്നതിനിടെ ട്രംപിനെ തോളിൽ വെച്ച് തൊടുക്കാവുന്ന മിസൈൽ (shoulder-launched missile) ഉപയോഗിച്ച് വധിക്കാൻ ഇറാൻ ശ്രമിച്ചേക്കാമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നൽകി.

തുർക്കിയിലെ നാടകീയ രക്ഷപ്പെടൽ

ഇസ്രായേലിന്റെ വാദങ്ങൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, അതീവ ജാഗ്രതയുടെ ഭാഗമായി വൈറ്റ് ഹൗസും സീക്രട്ട് സർവീസും കനത്ത സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി തുർക്കി സന്ദർശനത്തിന് ശേഷം മടങ്ങുമ്പോൾ ട്രംപിനെ എയർ ഫോഴ്സ് വണ്ണിൽ നിന്ന് മാറ്റി മറ്റൊരു വിമാനത്തിൽ രഹസ്യമായി കയറ്റിവിടുന്ന 'വഞ്ചനാ തന്ത്രം' (deception operation) സീക്രട്ട് സർവീസ് നടപ്പാക്കുകയായിരുന്നു.

എന്നാൽ, ട്രംപിന്റെ ജീവന് ഭീഷണിയുണ്ടെന്ന ഇസ്രായേലിന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ആതിഥേയ രാജ്യമായ തുർക്കിയുടെ രഹസ്യാന്വേഷണ ഏജൻസികളും യുഎസിനെ അറിയിച്ചിരുന്നു.

ഇസ്രായേൽ ഇന്റലിജൻസിൽ CIA-ക്ക് അതൃപ്തി

2020-ൽ ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ ട്രംപ് വധിച്ചതിന് ഇറാൻ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നത് യുഎസ് ഇന്റലിജൻസ് വിലയിരുത്തുന്നുണ്ടെങ്കിലും, ഇസ്രായേൽ നൽകിയ നിർദ്ദിഷ്ട ഭീഷണികളിൽ സിഐഎയ്ക്ക് കുറഞ്ഞ വിശ്വാസ്യത മാത്രമാണുണ്ടായിരുന്നത്.

ഇറാൻ സജീവമായി ആണവായുധം നിർമ്മിക്കുന്നില്ലെന്നായിരുന്നു യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ, ഈ റിപ്പോർട്ടുകൾ മറികടന്ന് ഫെബ്രുവരിയിൽ ഇറാനിൽ കനത്ത സൈനിക ആക്രമണം നടത്താൻ ട്രംപ് തീരുമാനിച്ചതിന് പിന്നിൽ, തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചുവെന്ന ഇസ്രായേലിന്റെ ഈ മുന്നറിയിപ്പുകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിവരം.

ആരോപണങ്ങൾ തള്ളി ഇസ്രായേൽ; പ്രതികരിക്കാതെ വൈറ്റ് ഹൗസ്

ഇറാൻ വിഷയത്തിൽ യുഎസ് നയങ്ങളെ സ്വാധീനിക്കാൻ ഇസ്രായേൽ തങ്ങളുടെ രഹസ്യാന്വേഷണ വിവരങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾ ഇസ്രായേൽ എംബസി വക്താവ് തള്ളി. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ വൈറ്റ് ഹൗസും സിഐഎയും എൻഎസ്എയും വിസമ്മതിച്ചു. എന്നാൽ അടുത്തിടെയുണ്ടായ വധശ്രമങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിൽ പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിയൽമി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഗൾഫിൽ പോകുന്നതിലും നല്ലത് ഇന്ത്യൻ കരസേനയിൽ ചേരുന്നതാണ്'; റിക്രൂട്ട്മെൻ്റ് പുനരാരംഭിക്കണം; നേപ്പാളിൽ പ്രതിഷേധം
യുഎഇയിൽ ഒളിവില്‍ കഴിഞ്ഞ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തലവനെ ഇന്ത്യയിലെത്തിച്ചു, പുതിയ നാഴികക്കല്ലെന്ന് അമിത് ഷാ