
കാഠ്മണ്ഡു: അഗ്നിപഥ് പദ്ധതി മുഖേന ഇന്ത്യൻ കരസേനയുടെ ഭാഗമാകാൻ അനുവദിക്കണമെന്ന ആവശ്യവുമായി നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച ആണ് പ്രതിഷേധം നടന്നത്. ഇന്ത്യൻ എക്സ് സർവീസ്മെൻ ഗൂർഖ ബ്രിഗേഡ് നേപ്പാളിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വിരമിച്ച ഗൂർഖ ജവാന്മാരും അവരുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഇന്ത്യൻ കരസേന മേധാവി ജനറൽ ധീരജ് സേത്ത് ഞായറാഴ്ച നേപ്പാൾ സന്ദർശിക്കാനിരിക്കെ ആണ് പ്രതിഷേധം നടന്നതെന്നത് ശ്രദ്ധേയമാണ്.
നേപ്പാളിൽ തൊഴിലവസരങ്ങൾ പരിമിതമായതിനാൽ രാജ്യത്തെ നിരവധി യുവാക്കൾക്ക് ഇന്ത്യൻ കരസേനയിൽ ചേരാൻ താൽപര്യമുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി ബാലേൻ ഷാ നയിക്കുന്ന സർക്കാർ ഇന്ത്യൻ കരസേനയിലേക്കുള്ള റിക്രൂട്ട്മെൻ്റ് നടപടിക്രമങ്ങൾ പുനരാരംഭിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നേപ്പാളി യുവാക്കൾക്ക് ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടി പോകേണ്ടി വരുന്നതിന് പകരം, ഇന്ത്യൻ സൈന്യത്തിൽ അഗ്നിവീർ ആയി ചേരാൻ അനുവാദം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മുൻ സൈനികരെ പ്രതിനിധീകരിക്കുന്നതും 'എക്സ്-സർവീസ്മെൻ' എന്ന് പേരുള്ളതുമായ സംഘടനകളുടെ രജിസ്ട്രേഷൻ നടപടികൾ തടസ്സപ്പെടുത്തരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊഖാറ സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി ജില്ലാ അഡ്മിനിസ്ട്രേഷൻ ഓഫീസ് പരിസരത്ത് അവസാനിച്ചു. തുടർന്ന് സംഘാടകർ, ആവശ്യങ്ങൾ ഉന്നയിച്ചു ചീഫ് ഡിസ്ട്രിക്ട് ഓഫീസർക്ക് നിവേദനം നൽകി.
ഇന്ത്യ - നേപ്പാൾ ബന്ധം ദൃഢമാക്കുന്ന ഒന്നായിരുന്നു ഇന്ത്യൻ കരസേനയുടെ ഗൂർഖ റെജിമെൻ്റിലേക്ക് നേപ്പാൾ പൗരന്മാരെ നിയമിക്കുന്നത്. എന്നാൽ 2019 മുതൽ റിക്രൂട്ട്മെൻ്റ് നടക്കുന്നില്ല. കൊവിഡ് മഹാമാരിയെ തുടർന്നാണ് കരസേന റിക്രൂട്ട്മെൻ്റ് നിർത്തിവെച്ചത്. 2022ൽ ഇന്ത്യ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനെ തുടർന്ന് നേപ്പാൾ ഭരണകൂടം റിക്രൂട്ട്മെൻ്റ് താൽക്കാലികമായി നിർത്തിവെച്ചു. അഗ്നിവീർ പദ്ധതി ഇന്ത്യ, നേപ്പാൾ, ബ്രിട്ടൻ എന്നിവർ തമ്മിലുള്ള 1947ലെ ത്രികക്ഷി ഉടമ്പടിയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേപ്പാൾ ഭരണകൂടത്തിൻ്റെ നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam