
ബെയ്ജിംഗ്: ചൈനയിലെ ഇസ്രായേൽ എംബസി ജീവനക്കാരനാണ് കുത്തേറ്റതായി റിപ്പോര്‍ട്ട്. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ആക്രമണം ഉണ്ടാകാനുള്ള സാഹചര്യം എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു സംഘടനയും രംഗത്ത് വന്നിട്ടില്ലെന്നും ഇന്ത്യ ടുഡേ വ്യക്തമാക്കി.
ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. നയതന്ത്ര പ്രതിനിധിക്ക് കുത്തേറ്റ സംഭവം ഇസ്രായേലും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന ഹമാസ് ആക്രമണങ്ങളെ ചൈന അപലപിക്കാത്തതിൽ ബെയ്ജിംഗിലെ ഇസ്രായേൽ പ്രതിനിധി നിരാശ പ്രകടിപ്പിച്ചു. നിലവിലെ സംഘർഷത്തിൽ ചൈനയുടെ നിലപാടിനെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് ഇസ്രായേൽ സർക്കാർ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
അതേസമയം, 24 മണിക്കൂറിനുള്ളിൽ തെക്ക് ഭാഗത്തേക്ക് മാറാൻ ഗാസയിലെ ജനങ്ങളോട് ഇസ്രയേല്‍ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇസ്രയേൽ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഗാസയുടെ വടക്കൻ ഭാഗത്തുനിന്ന് തെക്കോട്ടുമാറാനാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയക്. 10 ലക്ഷത്തിലധികം ആളുകളാണ് ഗാസയിൽ ജീവിക്കുന്നത്. അതേസമയം, ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇത്രയും മനുഷ്യർ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാൽ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎൻ വ്യക്തമാക്കി. എന്നാൽ, ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കിൽ ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam