
ടെഹ്റാൻ: ഇസ്രയേൽ വ്യോമ സേനയുടെ ഇരുന്നൂറിലധികം യുദ്ധ വിമാനങ്ങളാണ് ഇന്ന് പുലർച്ചെ ഇറാനിൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് എഫ്ഫി ഡെഫ്രിൻ വർത്താസമ്മേളനത്തിൽ അറിയിച്ചു. നൂറോളം ലക്ഷ്യസ്ഥാനങ്ങളിൽ മുന്നൂറിലധികം ആയുധങ്ങളുപയോഗിച്ചാണ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെവന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ നിരവധി നേതാക്കളെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.
ഇറാന്റെ സൈനിക കമാൻഡർ മുഹമ്മദ് ബാഗേരി, ഇറാൻ വിപ്ലവ സേന മേധാവി ഹൊസൈൻ സലാമി, ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി ഗുലാം അലി റാഷിദ് എന്നിവരെയൊക്കെ വധിച്ചതായി ഇസ്രയേലി പ്രതിരോധ സേന വിശദീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ഉപദേഷ്ടാവ് അലി ശംഖാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ശംഖാനിക്ക് ഗുരുതര പരിക്കുകളുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം ഇസ്രയേൽ ജനവാസ മേഖലകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇറാൻ ആരോപിച്ചു. ടെഹ്റാനിൽ 13 സ്ഥലങ്ങൾ ആയിരുന്നു ആക്രമണമെന്നും ഇറാന്റെ ആണവോർജ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. തൊട്ടുപിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്- "സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കും"- ഖമേനി പറയുന്നു.
ഇറാനെ ആക്രമിക്കാൻ ഇസ്രയേലിന് സഹായം നൽകിയിട്ടില്ല എന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാൽ അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam