
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അത് വിജയകരമായി തകർത്തതായും ഇസ്രായേൽ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗർഭ കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഈ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ പുകപടലങ്ങൾ ഉയർന്നതായും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയോ ആളപായത്തിന്റെയോ കൃത്യമായ വിവരങ്ങൾ ലബനൻ ആരോഗ്യ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. മേഖലയിൽ ഇപ്പോഴും കടുത്ത യുദ്ധ സമാന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam